എങ്ങും ആശങ്ക, ഒറ്റയടിക്ക് 12,000 ജോലിക്കാരെ പിരിച്ചുവിട്ടേക്കും! ഫെയ്‌സ്ബുക് കടുത്ത പ്രതിസന്ധി

രണ്ടു പതിറ്റാണ്ടോളം സമൂഹ മാധ്യമ രംഗത്ത് തങ്ങള്‍ക്ക് ശക്തരായ എതിരാളികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തി പ്രവര്‍ത്തിച്ചു വന്ന ഫെയ്‌സ്ബുക് (മെറ്റാ) കമ്പനി കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നുവെന്നു സൂചന. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 12,000 ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് കമ്പനി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെയ്‌സ്ബുക്കിനു മാത്രമായി വന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പുറമെ ടെക്‌നോളജി കമ്പനികള്‍ മൊത്തത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും ഫെയ്‌സ്ബുക്കിനെ ബാധിച്ചിരിക്കാം.

ആഗോള തലത്തില്‍ പരസ്യ മേഖലയില്‍ ചെലവിടുന്ന പണം കുറഞ്ഞതാണ് ഫെയ്‌സ്ബുക് അടക്കമുള്ള കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനം. വിപണിയിലെ മാന്ദ്യം, പണപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങളും കമ്പനികള്‍ക്ക് ഉണ്ട്. മെറ്റാ കമ്പനിയുടെ ജോലിക്കാരും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മില്‍ നടന്ന ചോദ്യോത്തര വേളയിലാണ് കമ്പനിയുടെ വിവിധ വിഭാഗങ്ങളിലുള്ള ഡയറക്ടര്‍മാരോട് മോശം പ്രകടനം നടത്തുന്ന 15 ശതമാനം പേരെയെങ്കിലും കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ബിസിനസ് ഇന്‍സൈഡർ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജോലിക്കാരില്‍ 15 ശതമാനം പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.

ഈ നീക്കത്തെക്കുറിച്ചുള്ള സൂചന കഴിഞ്ഞയാഴ്ച ഒരു മെറ്റാ ജീവനക്കാരന്‍ ബ്ലൈന്‍ഡ് എന്ന ആപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്നാണ് ലഭിച്ചത്. ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രിയപ്പെട്ട ആപ്പുകളിലൊന്നാണ് ബ്ലൈന്‍ഡ്. ഈ ആപ് മറ്റാരും അറിയാതെ ഉപയോഗിക്കാമെങ്കിലും താന്‍ ജോലിചെയ്യുന്ന കമ്പനിയുടെ ഇമെയില്‍ അഡ്രസ് നല്‍കിയാല്‍ മാത്രമാണ് തുറന്നു കിട്ടുക.

∙ 15 ശതമാനം പേര്‍ക്ക് പുറത്തേക്കു പോകാനുള്ള ‘പരിശീലനം’

കമ്പനിയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലിയെടുക്കുന്നവരില്‍ തിരഞ്ഞെടുക്കപ്പെടുന്ന 15 ശതമാനം പേരെ ആദ്യം പ്രകടനം മെച്ചപ്പെടുത്താനുള്ള ‘പരിശീലന’ത്തിനുള്ള വിഭാഗത്തിലേക്ക് മാറ്റും. തുടര്‍ന്ന് പിരിച്ചുവിടുമെന്നാണ് കരുതപ്പെടുന്നത്. ‘സഹായം ആവശ്യമുള്ളവര്‍’ എന്ന വിഭാഗത്തില്‍ പെടുന്ന ജോലിക്കാര്‍ പൊതുവെ മോശം പ്രകടനം നടത്തുന്നവരായിരിക്കുമെന്നു പറയുന്നു. ഇത്രയധികം ആളുകളുടെ പ്രകടനം തൃപ്തികരമല്ലെന്നു കണ്ടെത്തിക്കഴിഞ്ഞ് അവര്‍ക്ക് കമ്പനിക്കുള്ളില്‍ തന്നെ മറ്റൊരു പോസ്റ്റിലേക്ക് മാറാനുള്ള അവസരം നല്‍കിയേക്കും.

ഇതിന് 30 ദിവസമായിരിക്കും സമയം നല്‍കുക. മറ്റു പോസ്റ്റുകളിലേക്ക് മാറാന്‍ താത്പര്യമില്ലാത്തവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് മെറ്റാ ഉദ്യോഗസ്ഥന്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വലിയ ബഹളമില്ലാത്ത പിരിച്ചുവിടലാണ് മെറ്റാ പ്ലാന്‍ ചെയ്യുന്നതെന്നു കാണാം.

∙ മറ്റു കമ്പനികളും മെറ്റായുടെ വഴിയെ

പുതിയ ജോലിക്കാരെ എടുക്കുന്നത് തത്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച മെറ്റാ അറിയിച്ചിരുന്നു. ആഗോള തലത്തില്‍ വന്നേക്കാവുന്ന സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ള ഭീതി അടക്കമുള്ള കാരണങ്ങളാണ് ഇതിനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും മെറ്റാ തെളിച്ച വഴിയെ താമസിയാതെ നീങ്ങിയേക്കുമെന്നാണ് പലരും കരുതുന്നത്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലോകം ഇതിനോടകം കരകയറുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും അതു സംഭവിക്കാത്തതിനാല്‍ കൂടുതല്‍ നിയന്ത്രണത്തോടെ കമ്പനിക്ക് മുന്നോട്ടുപോകാനാകൂ എന്നുമാണ് സക്കര്‍ബര്‍ഗിന്റെ നിലപാട്. മിക്ക വിഭാഗത്തിലും ആളുകളെ കുറയ്ക്കും. ജോലിക്കെടുക്കാന്‍ പദ്ധതിയിട്ടിരുന്ന 30 ശതമാനം എൻജിനീയര്‍മാരെ എങ്കിലും എടുത്തേക്കില്ല. നിലവിലുള്ള പല വിഭാഗങ്ങളിലെയും ജീവനക്കാരെ കുറയ്ക്കാനാണ് കമ്പനി ഒരുങ്ങുന്നത്. അതേസമയം, മറ്റു പല മേഖലകളിലും വികസനത്തിനുള്ള സാധ്യത ആരായുകയും ചെയ്‌തേക്കും.

അതേസമയം, ന്യൂ യോര്‍ക്കിലെ 225 പാര്‍ക് അവന്യു സൗത് ഓഫിസ് ഒഴിവാകുകയാണെന്ന് ഫെയ്‌സ്ബുക് വക്തവാവ് പറഞ്ഞു എന്ന് ദി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതുപോലെ 770 ബ്രോഡ്‌വെയിലെ ഓഫിസിനായി നടന്നുവന്നിരുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പണി നിർത്തിവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 300,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ പണിയാണ് നിർത്തിവച്ചിരിക്കുന്നത്.

∙ മെറ്റാ വെട്ടില്‍

സമൂഹ മാധ്യമ ബിസിനസിന്റെ പാതയില്‍ നിന്ന് മാറി മെറ്റാവേഴ്‌സിലേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു മെറ്റാ. ഇതിനായി കമ്പനിയുടെ പേരു പോലും അര്‍ഥശങ്കയ്ക്കിടയില്ലാത്ത തരത്തില്‍ മെറ്റാ എന്നാക്കി മാറ്റി. എന്നാല്‍, തങ്ങളുടെ വെര്‍ച്വല്‍റിയാലിറ്റി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്പായ ‘ഹൊറൈസണ്‍ വേള്‍ഡ്‌സ്’ ആളുകള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുകയാണെന്ന് കമ്പനി കണ്ടെത്തി. ഇതോടെ, മെറ്റാ കമ്പനിയിലെ ജോലിക്കാരോട് തന്നെ മെറ്റാവേഴ്‌സില്‍ കൂടുതല്‍ സമയം ചെലവിടണമെന്ന് കമ്പനി അഭ്യര്‍ഥിച്ചിരിക്കുകയാണെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിന്റെ നിലവാരം ഉയര്‍ത്താനുള്ള വഴി അന്വേഷിക്കുകയാണ് കമ്പനി എന്നു പറയുന്നു.

എങ്ങും ആശങ്ക, ഒറ്റയടിക്ക് 12,000 ജോലിക്കാരെ പിരിച്ചുവിട്ടേക്കും! ഫെയ്‌സ്ബുക് കടുത്ത പ്രതിസന്ധി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes