
നിയമലംഘനങ്ങള്‍ അത്രത്തോളം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഏകീകൃതനിറം നിലവില്‍വന്നത്.
ടൂറിസ്റ്റ് ബസുകളെല്ലാം മൂന്നുമാസത്തിനുള്ളിൽ വെള്ളനിറത്തിലേക്ക് മാറേണ്ടിവരും. ഫിറ്റ്നസ് കാലാവധി തീരുന്നതുവരെ കാത്തിരിക്കാതെ ഏകീകൃതനിറം അടിക്കണം. ബസുകളിലെ നിയമലംഘനങ്ങൾ അത്രത്തോളം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഏകീകൃതനിറം നിലവിൽവന്നത്.
അതിനുമുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്ത ബസുകൾ രണ്ടുവർഷത്തെ സാവകാശം ലഭിക്കുമായിരുന്നു. നിലവിലെ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ അത്തരമൊരു ഇളവ് നൽകേണ്ടതില്ലെന്നാണ് തീരുമാനം. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതും പരിഗണനയിലുണ്ട്. അതിവേഗം, അലക്ഷ്യമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരെയും അപകടങ്ങൾ ഉണ്ടാക്കിയവരെയും ഒഴിവാക്കും.
വടക്കഞ്ചേരി അപകടറിപ്പോർട്ട് പരിശോധിക്കുന്നതിനും നിലവിലുള്ള നടപടികൾ അവലോകനം ചെയ്യുന്നതിനും മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച രാവിലെ 10-ന് ഉന്നതതലയോഗം ചേരും. ട്രാൻസ്പോർട്ട് കമ്മിഷണറുടെ റിപ്പോർട്ട് യോഗം പരിശോധിക്കും. കൂടുതൽ കടുത്തതീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്നറിയുന്നു.
വിദ്യാലയങ്ങളിൽനിന്നുള്ള വിനോദസഞ്ചാരയാത്രകൾ സുരക്ഷിതമാക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ സഹകരണം ഉറപ്പിക്കുമെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു. യാത്രാവിവരങ്ങൾ ബന്ധപ്പെട്ട ഗതാഗതവകുപ്പിനെ അറിയിക്കാത്ത സ്കൂൾ, കോളേജ് അധികൃതർക്കെതിരേ വകുപ്പുതല നടപടി വരും.
