
വാടക ഗർഭധാരണത്തിലൂടെ നയൻതാര – വിഘ്നേഷ് ശിവൻ ദമ്പതികൾക്കു കുഞ്ഞുങ്ങൾ പിറന്നതു സംബന്ധിച്ചു തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു.
21 മുതൽ 35 വരെ പ്രായമുള്ള വിവാഹിതകൾക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാൻ സാധിക്കൂ. ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് നയൻതാര നിയമം ലംഘിച്ചുവോ എന്ന് പരിശോധിക്കുമെന്നും എം. സുബ്രഹ്മണ്യം പറഞ്ഞു. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാർത്ത കഴിഞ്ഞ ദിവസമാണ് നയൻതാരയും വിഘ്നേഷ് ശിവനും പങ്കുവച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങൾ ഈ വിശേഷം പങ്കുവെച്ചത്.
‘നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങൾക്ക് രണ്ട് ആൺകുട്ടികൾ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാർഥനയും, ഞങ്ങളുടെ പിതാമഹൻമാരുടെ ആശിർവാദവും ഒത്തുചേർന്ന് ഞങ്ങൾക്കായി രണ്ട് കൺമണികൾ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു’. വിഘ്നേഷ് കുറിച്ചു.
ജൂൺ 9-നായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഏഴ് കൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.
