
കൊച്ചിയിൽനിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ടത് ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നു സൂചന. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.
ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫെയ്സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരിൽനിന്നും പണം കൈക്കലാക്കി. തുടർന്ന് ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബർ 26നു കടത്തിക്കൊണ്ടുപോയത്.
കൊല്ലപ്പെട്ട ഒരാൾ കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം എന്ന സ്ത്രിയാണ്. ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെ കാണാതായത് സെപ്റ്റംബര്‍ 26നാണ്. കാലടി മലയാറ്റൂര്‍ സ്വദേശിനി റോസിലി (50)െയ കാണാതായത് ആറുമാസം മുന്‍പാണ്. രണ്ടു പേരും ലോട്ടറി കച്ചവടക്കാരാണ്. അമ്മ എല്ലാദിവസവും ഫോണില്‍ വിളിക്കാറുണ്ടായിരുന്നു പത്മത്തിന്റെ മകന്‍ ശെല്‍വന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിളിച്ചിട്ടു കിട്ടാതെ വന്നപ്പോഴാണ് ധര്‍മപുരിയില്‍ നിന്ന് വന്ന് പരാതി നല്‍കിയത്. ചില കാര്യങ്ങള്‍ ഉറപ്പുവരുത്താനുണ്ടെന്ന് എ.സി.പി മാധ്യമങ്ങളോട് പറഞ്ഞു.
.
