വാക്കുപാലിച്ച് സര്‍ക്കാര്‍; 500 മദ്യശാലകൾ അടച്ചുപൂട്ടാനൊരുങ്ങി തമിഴ്നാട്

തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) കീഴിലുള്ള 500 റീട്ടെയിൽ മദ്യശാലകൾ ജൂൺ 22 മുതൽ അടച്ചുപൂട്ടാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ടാസ്മാക് തന്നെയാണ് ബുധനാഴ്ച ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. മദ്യശാലകൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 20 ന് ഉത്തരവ് ഇറങ്ങിയിരുന്നതായും ടാസ്മാക് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയാണ് മദ്യശാലകൾ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് തമിഴ്നാട് നിയമസഭയിൽ പ്രഖ്യാപനം നടത്തുന്നത്. ഇതിന് പിന്നാലെയാണ് 500 മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം.
അതേസമയം അടച്ചുപൂട്ടേണ്ട 500 മദ്യശാലകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ന് മുതൽ ഇവ പ്രവർത്തിക്കില്ലെന്നും ടാസ്മാക് വ്യക്തമാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും ടാസ്മാക് പറഞ്ഞു. തമിഴ്നാട്ടിൽ മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയായിട്ടാണ് 500 മദ്യശാലകൾ അടച്ചുപൂട്ടുന്നത്. കച്ചവടം കുറവുള്ളവയും ജനവാസ മേഖലകൾ, ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കു സമീപത്തെ മദ്യശാലകളുമാണ് ആദ്യഘട്ടത്തിൽ അടച്ചുപൂട്ടുന്നത്. അടച്ചുപൂട്ടുന്നവയിൽ 138 മദ്യശാലകൾ ചെന്നൈ സോണിലും, 78 എണ്ണം കോയമ്പത്തൂർ, 125 എണ്ണം മധുര, 59 എണ്ണം സേലം, 100 എണ്ണം തിരുച്ചിറപ്പള്ളി സോണുകളിലുമാണ്.
