

വിരുഗമ്പാക്കത്ത് സിനിമാ നിർമാതാവിനെ കൊന്നു വഴിയിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. സിനിമാ നിർമാതാവും വ്യവസായിയുമായ ഭാസ്കരൻ (65) കൊല്ലപ്പെട്ട കേസിൽ വിരുഗമ്പാക്കം സ്വദേശി ഗണേശനെ (50) ആണു പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പകലാണു കൈകാലുകൾ കെട്ടി വായിൽ തുണി തിരുകി കറുത്ത കവറിൽ പൊതിഞ്ഞ നിലയിൽ ഭാസ്കരന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
മേഖലയിലെ പ്രധാന പെൺവാണിഭ സംഘാംഗമാണ് ഇയാൾ. കഴിഞ്ഞ 7 വർഷമായി ഗണേശനുമായി ഭാസ്കരനു ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെൺകുട്ടികൾ വരാൻ വൈകിയതിനെച്ചൊല്ലി ഭാസ്കരനും ഗണേശനും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രകോപിതനായ ഗണേശൻ ഇരുമ്പുവടി കൊണ്ട് ഭാസ്കരന്റെ തലയിൽ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കറുത്ത കവറിൽ പൊതിഞ്ഞ് കയർ കൊണ്ട് കെട്ടി അർധരാത്രി റോഡിൽ തള്ളുകയും ചെയ്തു.
പിറ്റേന്ന് ശുചീകരണ തൊഴിലാളികളാണു റോഡരികിൽ മൃതദേഹം കണ്ടത്. സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഭാസ്കരന്റെ ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയി. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് മകൻ കാർത്തിക് പൊലീസിൽ പരാതി നൽകിയിരുന്നു. ഭാസ്കരനെ കൊല്ലാൻ ഉപയോഗിച്ച കമ്പിയും മൃതദേഹം കൊണ്ടുപോയ മോട്ടർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു. കൊലപാതകത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.