
എറണാകുളം നോർത്ത് പറവൂരിൽ ഭർതൃവീട്ടിൽ ഗർഭിണി ജീവനൊടുക്കി. പറവൂർ തറ സ്വദേശി രഞ്ജിത്തിന്റെ ഭാര്യ അമലയാണ് മരിച്ചത്. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനത്തെ തുടർന്നാണ് മരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
ഞായറാഴ്ച ഉച്ചയ്ക്കാണ് രണ്ട് മാസം ഗർഭിണിയായ അമലയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ഓഗസ്റ്റിലാണ് തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ അമലയുടെയും നോർത്ത് പറവൂരിൽ ഓട്ടോ ഡ്രൈവറായ രഞ്ജിത്തിന്റെയും വിവാഹം. രണ്ട് മാസം പിന്നിടും മുമ്പേ ഭർതൃവീട്ടുകാരുടെ പീഡനം ആരംഭിച്ചതായി അമലയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
രണ്ട് വർഷത്തിനിടെ മൂന്നുതവണ മാത്രമാണ് അമലയെ സ്വന്തം വീട്ടിലേക്ക് അയച്ചത്. വീട്ടുകാരുമായി ഫോണിൽ സംസാരിക്കാനും അനുമതിയുണ്ടായിരുന്നില്ല. അമല ഗർഭിണിയാണെന്ന് വിവരം പോലും മറച്ചുവെച്ചു.
രഞ്ജിത്തിന്റെ കുടുംബം ആരോപണങ്ങൾ തള്ളിയെങ്കിലും പരസ്യ പ്രതികരണത്തിന് തയാറായില്ല. അസ്വഭാവിക മരണത്തിനാണ് പറവൂർ പോലീസ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും ഭർത്താവിനെയുൾപ്പെടെ പ്രതിചേർക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം.
