
കർണാടകയിൽ ഗ്രാമദൈത്തിന്റെ വിഗ്രഹത്തിൽ ഘടിപ്പിച്ച തൂണിൽ തൊട്ടു എന്ന കാരണത്താൽ ദലിത് കുടുംബത്തിന് പിഴ ചുമത്തി ഗ്രാമവാസികൾ. ഉള്ളേരഹള്ളി എന്ന ഗ്രാമത്തിലാണ് സിദിരണ്ണൈയ്യയുടെ വിഗ്രഹത്തിൽ ചെറിയ കുട്ടി സ്പർശിച്ചത്.
സെപ്റ്റംബർ 8–ന് ഗ്രാമത്തിൽ ഭൂതയമ്മ മേള നടന്നിരു്നനു. ഈ ചടങ്ങിന് ദലിതർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനിടെ ദലിത് വിഭാഗത്തിൽപ്പെട്ട രമേശ്–ശോഭ ദമ്പതികളുടെ മകൻ ഗ്രാമദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തിൽ ഘടിപ്പിച്ച തൂണിൽ സ്പർശിക്കുകയായിരുന്നു.
ഇത് വെങ്കിടേശ്വരപ്പ എന്നയാൾ ശ്രദ്ധിക്കുകയും ഗ്രാമത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായും ആരോപിച്ചു. അടുത്ത ദിവസം തന്നെ കുട്ടിയുടെ മാതാപിതാക്കളെ ഗ്രാമത്തലവന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. സംഭവത്തിൽ ഗ്രാമവാസികൾ പ്രക്ഷുബ്ധരാണെന്നും ദലിത് കുടുംബം ഗ്രാമവാസികളെ അപകീർത്തിപ്പെടുത്തിയെന്നും ഗ്രാമവാസികൾ പറയുന്നു.
ദലിത് ബാലൻ തൊട്ടതുകൊണ്ട് വിഗ്രഹം അശുദ്ധമായെന്നാണ് ഇവരുടെ വാദം. വിഗ്രഹം ഇനി മുഴുവനും വീണ്ടും പെയിന്റ് ചെയ്യണമെന്നും ഗ്രാമത്തലവൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തിക്കൊണ്ടാണ് ഉത്തരവിട്ടത്. ഒക്ടോബർ ഒന്നിന് മുമ്പ് തുക അടച്ചുതീർക്കുമെന്നാണ് ഉത്തരവ്. തുക അടച്ചില്ലെങ്കിൽ ഭ്രഷ്ട് കൽപ്പിക്കുമെന്നാണ് ഭീഷണി.
കുടുംബം പൊലീസിൽ പരാതി നൽകി. ഇനി ദൈവങ്ങൾക്ക് പകരം അംബേദ്ക്കറെയാണ് ആരാധിക്കുക എന്നും കുടുംബം പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി എട്ട് പേരെ കസ്റ്റഡിയിലെടുത്തു. മസ്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

