നാലിഞ്ച് നീളത്തില്‍ വാല്‍; ചൈനയില്‍ അപൂര്‍വ അവസ്ഥയില്‍ കുഞ്ഞിന്റെ ജനനം
നാലിഞ്ച് നീളമുള്ള വാലുമായി നവജാതശിശു. ചൈനയിലെ ഹാങ്ഷൂ ആശുപത്രിയിലാണ് മെഡിക്കല്‍ രംഗത്തെ പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞിന്റെ ജനനം. കുഞ്ഞ് ജനിച്ചത് അപൂര്‍വ അവസ്ഥയിലെന്ന് പീഡിയാട്രിക് ന്യൂറോസര്‍ജറി ചീഫ് ഫിസിഷ്യന്‍ ഡോക്ടര്‍ ലി വ്യക്തമാക്കി.
നാലിഞ്ച് നീളമുള്ള ഭാഗം കുഞ്ഞിന്റെ ശരീരത്തിന്റെ പുറകിൽ നിന്നും പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണ്. ഇതിന്റെ വീഡിയോയും ഡോക്ടർ ലി പങ്കുവെച്ചു. നാലിഞ്ച് നീളത്തിലുള്ളത് വാല്‍ഭാഗമെന്ന് എംആര്‍ഐ പരിശോധനയിലൂടെയും വ്യക്തമായതായി ഡോക്ടര്‍ പറയുന്നു.
നട്ടെല്ലിൻ്റെ അടിഭാഗത്തിന് ചുറ്റുമുള്ള കലകളില്‍ സുഷുമ്നാ നാഡി അസാധാരണമായി ഘടിപ്പിച്ചിരിക്കുന്ന അവസ്ഥയാണ് ടെതർഡ് സുഷുമ്നാ നാഡി. സാധാരണഗതിയിൽ സുഷുമ്‌നാ കനാലിനുള്ളിൽ സുഷുമ്‌നാ നാഡി സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്ന അവസ്ഥയിലാണുണ്ടാവുക, ഇതാണ് ഒരു വ്യക്തിയുെട ചലനത്തിനും പ്രവർത്തനത്തിനും അനുവദിക്കുന്നത്.
ഇത്തരത്തില്‍ സുഷുമ്നാ നാഡി ഘടിപ്പിച്ചിരിക്കുന്ന അവസ്ഥ പലതരം ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും. 2014ലും സമാനരീതിയില്‍ ചൈനയില്‍ ഒരു കുഞ്ഞ് പിറന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഈ അപൂര്‍വസംഭവം സോഷ്യല്‍മീഡിയയിലും വൈറലായിരിക്കുകയാണ് .