
ന്യൂഡൽഹി: നിങ്ങളുടെ സ്കൂൾ കുട്ടികളുടെ വസ്ത്രങ്ങൾ കാഴ്ചയിൽ നല്ല വൃത്തിയുള്ളതായിരിക്കും. എന്നാൽ അത് ധരിക്കാൻ അനുയോജ്യമാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. അതായത് പോളിഫ്ലൂറോയോൽകിൽ സബ്സ്റ്റാൻസസ് എന്ന പേരിലറിയപ്പെടുന്ന മാരകമായ വിഷമയമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് ഇതിലെല്ലാം എന്നാണ് പഠനത്തിൽ പറയുന്നത്. എൻവയൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ടെക്സ്റ്റയിൽസ് ഉൽപ്പന്നങ്ങളിൽ പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങളിലാണ് ഇത്തരം മാരക കെമിക്കലുകൾ പറ്റിപ്പിടിക്കുന്നത്. വടക്കേ അമേരിക്കയിൽ ഓൺലൈൻ വഴി വാങ്ങിയ 72 വസ്ത്രങ്ങളുടെ സാംപിളുകളാണ് സംഘം പരിശോധനക്ക് വിധേയമാക്കിയത്.
സ്കൂൾ യൂനിഫോമുകൾ മാത്രമല്ല, മഴക്കോട്ടുകൾ, കൈയുറകൾ, കളിക്കോപ്പുകൾ, തൊപ്പി, നീന്തൽ വസ്ത്രം തുടങ്ങിയവയും പരിശോധന വിധേയമാക്കിയിരുന്നു. പരിശോധിച്ച സാംപിളുകളിൽ 65ശതമാനത്തിലും ഫ്ലൂറിൻ കണ്ടെത്തി. അതിൽ കൂടുതലും യൂനിഫോമുകളിലാണ്. പ്രത്യേകിച്ച് 100 ശതമാനം കോട്ടൺ ആണെന്ന് അവകാശപ്പെടുന്ന തുണിത്തരങ്ങളിൽ. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതു മൂലം പ്രതിരോധ ശേഷി ദുർബലമാകുക, ആസ്ത്മ, അമിത വണ്ണം, മസ്തിഷ്ക വളർച്ചക്ക് പ്രശ്നം എന്നിവയുണ്ടാകുമെന്നും പഠനത്തിൽ പറയുന്നു. ഈ കെമിക്കലുകൾ കുട്ടികളിൽ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറക്കുമെന്നും പറയുന്നുണ്ട്. ഇതെ കുറിച്ച് കൂടുതൽ പഠനം വേണമെന്നാണ് ഗവേഷണ സംഘം പറയുന്നത്.
