
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ അമിതവേഗത്തിലോടിയതിന് 1768 ബസ്സുകളെയാണ് മോട്ടോർ വാഹനവകുപ്പ് ബ്ലാക്ക് ലിസ്റ്റിൽപെടുത്തിയത്. കരിമ്പട്ടികയിൽ പെടുത്തിയാലും നിരത്തിൽ ഓടുന്നതിന് തടസ്സമില്ലാത്തതിനാൽ ബസ്സ് ഉടമകൾക്ക് നിയമത്തോട് പുല്ലുവിലയാണ്. അമിത വേഗത്തിനുള്ള പിഴയായ 1500 രൂപ പോലും അടക്കാതെയാണ് ബസ്സുകൾ മരണപ്പാച്ചിൽ തുടരുന്നത്.

വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട അസുരൻ ബസ്സ് മോട്ടോർ വാഹനവകുപ്പിൻറെ രേഖ പ്രകാരം സ്ഥിരം കുറ്റവാളി. ബ്ലാക്ക് ലിസ്റ്റിലാണ് ബസ്. അഞ്ച് നിയമ ലംഘനങ്ങൾക്ക് പിഴ അടക്കാനും ബാക്കി. മോട്ടോർ വാഹനവകുപ്പിൻെറ പരിവാഹൻ സൈറ്റിൽ തന്നെ ചട്ടലംഘനങ്ങളുടെ ചരിത്രം കാണിക്കുന്നു.
മത്സരയോട്ടം കാരണം നിരത്തുകൾ കൊലക്കളങ്ങളായതോടെയാണ് 2013ൽ ആദ്യം ബ്ലാക്ക് ലിസ്റ്റ് സമ്പ്രദായം സംസ്ഥാന മോട്ടോർ വാഹനനകുപ്പ് കൊണ്ടുവന്നത്. പക്ഷെ ബസ്സുമടകൾ കോടതിയിൽ പോയി നടപടിക്ക് സ്റ്റേ വന്നു.പിന്നെ 2019ൽ കേന്ദ്ര സർക്കാർ തന്നെ അമിതവേഗത്തിന് ബ്ലാക്ക് ലിസ്റ്റ് എന്ന വ്യവസ്ഥ ഏർപ്പെടുത്തി. നിയമപ്രകാരം ബ്ലാക്ക് ലിസ്റ്റ് മാറാതെ പിന്നെ സർവ്വീസ് നടത്താനാകില്ല. എന്നാൽ കേരളത്തിൽ ബസ് ഉടമകൾ നൽകിയ ഹർജിയിൽ സർവ്വീസ് വിലക്കരുതെന്ന് കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മോട്ടോർ വാഹനവകുപ്പ് അപ്പീൽ പോയില്ല.
ചുരുക്കത്തിൽ രേഖയിൽ ബ്ലാക്ക് ലിസ്റ്റിലായാലും ബസ്സുടമകൾക്ക് ഒരു കുലുക്കവുമില്ല. പിഴ പോലും അടക്കാതെ വീണ്ടും റോഡിലിറങ്ങും. രേഖകൾ നോക്കി പിഴ നിർബന്ധമായും ഈടാക്കുന്ന നടപടയിലേക്ക് മോട്ടോർ വാഹനവകുപ്പ് നീങ്ങാറുമില്ല.
ബ്ലാക്ക് ലിസ്റ്റ് വഴി പ്രശ്നം ഉണ്ടാകുക വാഹനം വിൽക്കുമ്പോള്‍ മാത്രം. ഉടമസ്ഥാവകാശം മാറ്റുന്നതിന് മാത്രമാണ് തടസ്സം. ബ്ലാക്ക് ലിസ്റ്റാകട്ടെ ക്രെഡിറ്റായി വരെ ചില ബസ്സുടമകൾ കാണുന്നുമുണ്ട്. നിയമത്തെ വെല്ലുവിളിച്ച് ബ്ലാക്ക് ലിസ്റ്റിൽ പെടുന്ന ബസ്സുകൾക്ക് വിനോദയാത്രക്ക് ഡിമാൻഡുണ്ടെന്ന് വരെ കേൾക്കുന്നു.