മംഗളൂരു: ഓൺലൈൻ ടാക്‌സി ഡ്രൈവർക്കെതിരെ നടൻ ജയകൃഷ്ണൻ നടത്തിയത് ഗുരുതര അധിക്ഷേപം. ഓൺലൈനായി ടാക്‌സി ബുക്ക് ചെയ്ത ശേഷം ഡ്രൈവർ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു വർഗീയ പരാമർശം. വ്യാഴാഴ്ച രാത്രിയാണ് ജയകൃഷ്ണനും സുഹൃത്തുക്കളും മംഗളൂരു ബെജായ് ന്യൂ റോഡിൽ നിന്ന് യാത്രക്കായി ഓൺലൈൻ ടാക്‌സി ബുക്ക് ചെയ്തത്. പിക്ക് അപ്പ് പോയിന്റ് ഉറപ്പിക്കാനായി ടാക്‌സി ഡ്രൈവർ അഹമ്മദ് ഷഫീഖ് ആപ്പ് വഴി വിളിച്ചപ്പോൾ സംഭാഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് മുസ്‌ലിം തീവ്രവാദിയാണ് ഡ്രൈവറെന്ന് കൂടെയുണ്ടായിരുന്നവരോട് പറയുകയായിരുന്നു.ഇത് ഡ്രൈവർ ചോദ്യം ചെയ്തതോടെ തർക്കമായി. ഇതിനിടെ ഡ്രൈവറുടെ മാതാവിനെതിരെയും ജയകൃഷ്ണൻ മോശം പരാമർശം നടത്തി. ഡ്രൈവറുടെ പരാതിയിൽ മംഗളൂരു ഉർവ പൊലീസാണ് ജയകൃഷ്ണനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽവെച്ച് പരാതിക്കാരനോട് ജയകൃഷ്ണൻ മാപ്പ് ചോദിച്ചതായും റിപ്പോർട്ടുണ്ട്.ജയകൃഷ്ണൻ, സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമൽ എന്നിവർക്കെതിരെയാണ് മംഗളൂരു ഉർവ പൊലീസ് കേസെടുത്തത്. പ്രകോപനമുണ്ടാക്കൽ, വിദ്വേഷ പരാമർശം വഴി സമാധാനം തകർക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.A
