കുവൈത്ത് സിറ്റി: എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് പരിശോധനാ ഫലങ്ങൾ വ്യാജമായി തയാറാക്കാൻ കൈക്കൂലി നൽകിയ പ്രവാസിക്ക് 10 വർഷം കഠിനതടവ്. വ്യാജ ഫലത്തിനായി ഇയാൾ 200 ദീനാര്‍ ആണ് കൈക്കുലി നൽകിയത്. രക്തസാമ്പിളുകളിൽ കൃത്രിമം കാണിച്ച് രോഗബാധിതർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനും സുരക്ഷാ ജീവനക്കാരനും ഉൾപ്പെടെ നിരവധി പ്രവാസികൾ കേസിൽ അറസ്റ്റിലായി. വിദേശത്തുനിന്ന് വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും മുദ്രകളും തയാറാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായി. 2022ൽ റെസിഡൻസി പെർമിറ്റിന് അപേക്ഷിക്കുന്ന പ്രവാസികളിൽനിന്ന് കൈക്കൂലി വാങ്ങി രക്തസാമ്പിളുകളിൽ കൃത്രിമം കാണിച്ച മൂന്ന് പ്രവാസി ജീവനക്കാരെ കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. 2023ൽ പരിശോധനാ ഫലങ്ങളിൽ കൃത്രിമം കാണിച്ചതിന് മറ്റൊരു വ്യക്തിക്കും ഇതേ ശിക്ഷ വിധിച്ചിരുന്നു.


