Site icon Newskerala

ട്രെയിനിൽ കുഴഞ്ഞുവീണു; അരമണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസ് വന്നില്ല; യുവാവിന് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ അധിക‍‍ൃതരുടെ അനാസ്ഥയിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞതായി പരാതി. ട്രെയിനിൽ കുഴഞ്ഞുവീണ ചാലക്കുടി സ്വദേശിയായ ശ്രീജിത്താണ് ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് മരിച്ചത്.മുളകുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമിൽ കിടത്തി. പിന്നീട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈ- എറണാകുളം ഓഖ എക്സ്പ്രസിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.തൃശൂരിലേക്ക് വരികയായിരുന്ന ശ്രീജിത്ത് ഷോർണൂർ പിന്നിട്ടതോടെയാണ് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണത്. സീറ്റിൽ നിന്ന് ചെരിഞ്ഞുവീഴുന്നത് ശ്രദ്ധയിൽപ്പെട്ട തൊട്ടടുത്തിരുന്ന സുഹൃത്താണ് സഹയാത്രികരെ വിവരമറിയിക്കുന്നത്. ഉടൻ ട്രെയിൻ നിർത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാൻ സ്റ്റേഷനിൽ സൗകര്യങ്ങളുണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. സ്റ്റേഷൻ ഉദ്യോ​ഗസ്ഥരോട് ആംബുലൻസ് ആവശ്യപ്പെട്ടിട്ടും അവരുടെ അനാസ്ഥ കാരണം യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമിൽ കിടത്തേണ്ടിവന്നുവെന്നും പിന്നീട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

Exit mobile version