ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) ആണ് മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായ അയ്യപ്പൻ നായയുടെ കടിയേറ്റെങ്കിലും ചികിത്സ തേടിയിരുന്നില്ല. മൂന്ന് മാസം മുമ്പ് കാവൽ കിനാരുവിൽ നിർമാണ ജോലികൾക്കിടെയായിരുന്നു അയ്യപ്പന് നായയുടെ കടിയേറ്റത്. പരിക്കേറ്റെങ്കിലും യുവാവ് അത് അവഗണിച്ചു. പേവിഷബാധയ്ക്കുള്ള വാക്സിനേഷനോ തുടർ ചികിത്സയോ സ്വീകരിച്ചില്ല. പിന്നീട്, പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും പേവിഷ ബാധയുടെ വ്യക്തമായ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന് ആശാരിപ്പള്ളത്തെ സർക്കാർ മെഡിക്കൽ കോളജിലെ ഡീൻ ഡോ. ലിയോ ഡേവിഡ് പറഞ്ഞു. തുടർന്ന് നില വഷളായി യുവാവ് മരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.യുവാവിനെ നേരത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്നാണ് ആശാരിപ്പള്ളത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വൈദ്യസഹായം നൽകിയിട്ടും യുവാവ് മരണത്തിന് കീഴടങ്ങിയതായും ഡോക്ടർ വിശദമാക്കി.


