ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനും സോണിയയ്ക്കും ആശ്വാസം. അറസ്റ്റ് ഉൾപ്പെടെ നടപടി പാടില്ലെന്ന് ഡൽഹി ഹൈക്കോടതി നിർദേശം. കള്ളപ്പണ ഇടപാട് സംബന്ധിച്ച വിവരം എസ്‌ഐആറിൽ ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നിലവിലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ അറസ്റ്റോ വിചാരണയോ ഉൾപ്പെടെ യാതൊരു നടപടിയുമെടുക്കാൻ പാടില്ലെന്നാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. എഫ്‌ഐആറിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കുന്ന വിവരങ്ങളൊന്നും തന്നെയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ നേരത്തെ രാഹുലിനും സോണിയാക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്.5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. ജവഹർലാൽ നെഹ്റു 1938ലാണ് പാർട്ടി മുഖപത്രമായി ‘നാഷണൽ ഹെറാൾഡ്’ തുടങ്ങിയത് . ഗാന്ധി കുടുംബാംഗങ്ങൾക്ക് 38% ഓഹരിയുള്ള ‘യങ് ഇന്ത്യൻ’ (വൈഐ) എന്ന കമ്പനി, നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എജെഎൽ.) 90 കോടിയിലധികം രൂപയുടെ കടം 50 ലക്ഷം രൂപയുടെ നാമമാത്ര തുകക്ക് ഏറ്റെടുത്തു എന്നാണ് കേസ്. ഈ ഇടപാട് വഴി എജെഎല്ലിന്റെ രാജ്യമെമ്പാടുമുള്ള റിയൽ എസ്റ്റേറ്റ് ആസ്തികളുടെ നിയന്ത്രണം യങ് ഇന്ത്യ സ്വന്തമാക്കി. ഈ ആസ്തികൾക്ക് ഏകദേശം 2,000 കോടി രൂപയോളം വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണക്കാക്കുന്നു.


