Site icon Newskerala

ഒരു പെണ്‍കുട്ടിയുമായി ജീവിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്, വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണ്.. കള്ള് കുടിച്ച് കിടന്നുറങ്ങും: വിനായകന്‍

തലയിലെ ഡാര്‍ക്ക് കളയാനാണ് താന്‍ മദ്യപിക്കുന്നതും ലഹരി ഉപയോഗിക്കുന്നതെന്നും നടന്‍ വിനായകന്‍. കടുത്ത ഏകാന്തതയും നിരാശയും കാരണമാണ് മദ്യപാനവും ലഹരിയും ശീലമാക്കിയത്. തനിക്കും ഒരു പെണ്ണുമായി ജീവിക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ അത് നടക്കാത്തത് തന്റെ കുഴപ്പം കൊണ്ടാണ്. ഇവിടെ തന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ ആരുമില്ല. സര്‍ക്കാര്‍ വരെ തന്നെ തുറന്നുവിട്ടിരിക്കുകയാണ് എന്നാണ് മനോരമ ന്യൂസിനോട് വിനായകന്‍ പ്രതികരിച്ചിരിക്കുന്നത്.
വിനായകന്റെ വാക്കുകള്‍:
ഒരു പെണ്‍കുട്ടിയുമായി ജീവിക്കണമെന്നും ഡിന്നറിന് പോകണമെന്നും, തിയേറ്ററില്‍ പോയി സിനിമ കാണണമെന്നും ഒക്കെ എനിക്ക് ആഗ്രഹമുണ്ട്. ഇതൊന്നും നടക്കാത്തത് എന്റെ കുഴപ്പം തന്നെയാണ്. സമൂഹത്തോട് ബഹുമാനം ഉള്ളതുകൊണ്ടാണ് ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കുന്നത്. ഞാന്‍ പുറത്തിറങ്ങിയാല്‍ പത്ത് പേര് എന്നെ തോണ്ടും ഞാന്‍ പ്രശ്‌നം ഉണ്ടാക്കും. ഞാന്‍ ഭയങ്കരമായി മദ്യപിക്കും. വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുകയാണല്ലോ. ആരുമില്ല വീട്ടില്‍ ഞാന്‍ ഒറ്റക്കാണ്. തലയിലെ ഡാര്‍ക്ക് കളയാന്‍ ബെസ്റ്റ് കള്ളാണ്. കള്ള് കുടിക്കുമ്പോള്‍ ഞാന്‍ ഹാപ്പി ആയി ഇരിക്കും. കുറെ കള്ള് കുടിക്കും കിടന്നുറങ്ങും. എനിക്ക് ഉറങ്ങാന്‍ ഇഷ്ടമാണ്.
മരിക്കാനും ഇഷ്ടമാണ്, പക്ഷേ ഇപ്പൊ മരിക്കാന്‍ താല്‍പര്യമില്ല, അതുകൊണ്ട് കള്ള് കുടിച്ച് കിടന്നുറങ്ങും. എല്ലാം ഉണ്ടായിട്ടും പുറത്തിറങ്ങാന്‍ പറ്റിയില്ലെങ്കില്‍ എന്ത് ജീവിതമാണ്. അതിനേക്കാള്‍ നല്ലത് ഒരാളെ കൊന്നിട്ട് ജയിലില്‍ പോയി കിടക്കുന്നതാണ്. ജീവിതം ഒരു യുദ്ധമാണ്. ആ യുദ്ധത്തില്‍ ലഹരി കൂടി വേണം. ഞാന്‍ ഒരു മുന്‍നിര പോരാളിയാണ്. എനിക്ക് എന്തും ചെയ്യാം, കാരണം ഞാന്‍ മരിക്കാന്‍ തയാറായവനാണ്. എന്തും ചെയ്യാം, എന്തും ഉപയോഗിക്കാം. ഞാന്‍ എന്തു തെറ്റ് ചെയ്താലും എന്റെ ഇന്‍ഡസ്ട്രി എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്. എന്റെ ഇന്‍ഡസ്ട്രി ആണ് എനിക്ക് ഏറ്റവും സ്വാതന്ത്ര്യം തരുന്നത്.
എന്റെ ജീവിതത്തില്‍ എന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ ആര്‍ക്കും പറ്റിയിട്ടില്ല. സര്‍ക്കാര്‍ വരെ എന്നെ തുറന്നു വിട്ടിരിക്കുകയാണ്. ശരിക്കും എന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ ഒരാള് വേണം. അതുകൊണ്ടാണ് ഗോവയില്‍ പോകുന്നത്. ഗോവയില്‍ പോകുമ്പോള്‍ അവിടെ ഉള്ളവര്‍ എന്നെ കണ്‍ട്രോള്‍ ചെയ്യും. അവിടെ കണ്‍ട്രോള്‍ ഇല്ലെങ്കില്‍ നല്ല ഇടി കിട്ടും എന്ന് എനിക്കറിയാം. ഇവിടെ എന്നെ പൊലീസ് പോലും കണ്‍ട്രോള്‍ ചെയ്യുന്നില്ല. നാക്കില്‍ പിഴ ഉണ്ടായിരിക്കാം, പക്ഷേ എന്നില്‍ എവിടെയോ ഒരു സത്യമുണ്ട്. പറയുന്നത് തെറ്റിയാലും ചിന്തകള്‍ ശരിയാണ്.

ചില കാര്യങ്ങള്‍ എഴുതുമ്പോള്‍ ഞാന്‍ വക്കീലിനെ വിളിക്കും, സാറേ ഇങ്ങനെ എഴുതാമോ എന്ന് ചോദിക്കും. പുള്ളി ചോദിക്കും ജയിലില്‍ പോകാന്‍ റെഡി ആണോ? പറയാനുള്ളത് ചിലയിടത്ത് എത്തിക്കണം. മനുഷ്യരെ പൊട്ടനാക്കി ജീവിക്കുന്നവരെ കുറിച്ച് എഴുതണം. ഞാന്‍ ഒരു സിനിമാ നടന്‍ ആണെന്ന് പറഞ്ഞ് ബെന്‍സ് കാറ് എടുത്ത് വീട്ടില്‍ ചെന്നിരുന്നാല്‍ പോരാ സമൂഹത്തിന് വേണ്ടി സംസാരിക്കണം. സംസ്‌കൃതത്തില്‍ ഉള്ളത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അത് അസഭ്യമായി തോന്നിയാല്‍ അത് വിനായകന്‍ ഇനിയും തുടരും. അല്ലെങ്കില്‍ നിങ്ങള്‍ എന്നെ വെടിവച്ച് കൊല്ല്. ഇംഗ്ലിഷില്‍ അമ്മക്ക് വിളിച്ചാല്‍ കുഴപ്പമില്ല. മലയാളത്തില്‍ അമ്മക്ക് വിളിച്ചാല്‍ പ്രശ്‌നമായി, അതെന്താ അങ്ങനെ. എന്റെ ജീവിതം ഹോമിക്കാന്‍ ഞാന്‍ തയാറാണ്. ഞാന്‍ ഇനിയും ഈ രാജ്യത്തിന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും സംസാരിക്കും.

Exit mobile version