Site icon Newskerala

കുഞ്ചാക്കോ ബോബന് തിരക്കായിരുന്നു, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി എന്ന് പലരും ചോദിക്കുന്നു’; വെളിപ്പെടുത്തലുമായി നടന്റെ ഡ്യൂപ്പ്

കുഞ്ചാക്കോ ബോബന് തിരക്ക് ആയതിനാല്‍ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ പല സീനുകളും ചെയ്തത് താനാണെന്ന് നടന്റെ ഡ്യൂപ്പ് ആയ സുനില്‍ രാജ് എടപ്പാള്‍. ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി’ എന്ന ചോദ്യത്തില്‍ നിന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായതെന്നാണ് സുനില്‍ പറയുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ സ്പിന്‍ ഓഫ് ചിത്രമായിരുന്നു സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ സിനിമയിലെ നായകന്‍.
സിനിമയിലെ നായികയായ സുമലതയും ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ അതേ കഥാപാത്രമാണ്. ഹൃദയഹാരിയായ പ്രണയകഥ ചിത്രത്തില്‍ കാമിയോ റോളിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ആ കഥാപാത്രത്തിന് വേണ്ടിയാണ് താന്‍ അഭിനയിച്ചത് എന്നാണ് സുനില്‍ രാജിന്റെ വെളിപ്പെടുത്തിയത്. എന്നാൽ സുനിൽ രാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ലഭ്യമല്ല.
പുറത്തുവിടാന്‍ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സുനില്‍ എഴുതി. ”പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്’ എന്ന് സുനില്‍ രാജ് കുറിച്ചു.

അതേസമയം, കുട്ടിക്കാലം മുതല്‍ മിമിക്രി ചെയ്യുന്ന സുനില്‍ രാജ് ‘ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍’ എന്നാണ് അറിയപ്പെടുന്നത്. ശബ്ദം കൊണ്ടും ഭാവം കൊണ്ടും കുഞ്ചാക്കോ ബോബനുമായി സുനിലിന് നല്ല സാമ്യമുണ്ട്. ശ്വസനീയമായ സാമ്യം പുലര്‍ത്തുന്ന വ്യക്തിയാണ്.

Exit mobile version