ബംഗളൂരു: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. എവിആർ എന്റർടെയ്ൻമെന്റ് ഉടമ അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മോർഫ് ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും നിർമാതാവിന്റെ സമ്മർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചെന്നും നടി പരാതിയിൽ പറഞ്ഞു. തന്റെ നീക്കങ്ങൾ അയാൾ പിന്തുടർന്നെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും നടി കൂട്ടിച്ചേർത്തു. ശ്രീലങ്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയപ്പോഴാണ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം നടിയുടെ ആരോപണം നിഷേധിക്കുകയാണ് അരവിന്ദ്. നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും നടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും അരവിന്ദ് ആരോപിച്ചു.


