Site icon Newskerala

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു റാന്നി കോടതി; അഭിഭാഷകനോട് സംസാരിക്കാന്‍ 10 മിനിട്ട് സമയം നല്‍കി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തനംതിട്ട റാന്നി കോടതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 30 വരെയാണ് റാന്നി കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അടച്ചിട്ട കോടതിമുറിയിലെ വാദം കേള്‍ക്കലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. അതിനിടയില്‍ അഭിഭാഷകനോട് സംസാരിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് 10 മിനിറ്റ് സമയവും കോടതി നല്‍കി.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ക്രൈബ്രാഞ്ച് ഓഫീസില്‍നിന്ന് റാന്നി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പുലര്‍ച്ചെ 2.30നാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.

2019ല്‍ ശബരിമല ശ്രീകോവിലിനുമുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളും സ്വര്‍ണത്തിലുള്ള കട്ടിളപ്പാളികളും കാണാതായ രണ്ടുകേസുകളിലും ഒന്നാംപ്രതിയായ പോറ്റിയെ വ്യാഴാഴ്ച തിരുവനന്തപുരം പുളിമാത്തെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്ത്. ശബരിമലക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ആദ്യ അറസ്റ്റാണിത്. ദിവസങ്ങളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എസ്ഐടി പരിശോധന നടക്കുന്നുണ്ട്. രണ്ടുതവണ ശബരിമലയിലും ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും നടത്തിയ പരിശോധനകള്‍ക്കും തെളിവുശേഖരണത്തിനും പിന്നാലെയാണ് പോറ്റിയെ അറസ്റ്റ് ചെയ്യുന്നത്. നേരത്തേ പോറ്റിയെ ദേവസ്വം വിജിലന്‍സും ചോദ്യംചെയ്തിരുന്നു.

Exit mobile version