Site icon Newskerala

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയത് കടലാസില്‍; രാഹുല്‍ ഗാന്ധിയുടെ വിമർശനത്തിനു പിന്നാലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

സ്‌കൂള്‍ കുട്ടികള്‍ക്ക് പേപ്പര്‍ ഷീറ്റുകളില്‍ ഉച്ചഭക്ഷണം വിളമ്പിയ സംഭവം വിവാദത്തില്‍. മധ്യപ്രദേശിലെ ഹല്‍പൂര്‍ ഗ്രാമത്തിലെ മിഡില്‍ സ്‌കൂളിലാണ് പേപ്പറില്‍ ഉച്ചഭക്ഷണം നല്‍കിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിജയ്പൂരിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂളിലെത്തി പരിശോധന നടത്തിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
രാഹുല്‍ ഗാന്ധി സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നതോടെയാണ് വിഷയത്തിന് ചൂടുപിടിച്ചത്. ഹല്‍പൂരിലെ പ്രൈമറി, മിഡില്‍ സ്‌കൂളുകള്‍ ഒരേ കാമ്പസിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള കരാര്‍ ജയ് സന്തോഷി മാ സ്വയം സഹായ സംഘത്തിനാണ്.

മൂന്ന് പേര്‍ ഭക്ഷണം ഉണ്ടാക്കാനും രണ്ട് പേര്‍ പാത്രങ്ങള്‍ കഴുകാനുമാണുമുള്ളത്. സംഭവ ദിവസം രണ്ട് ജീവനക്കാരില്ലാത്തതിനാല്‍ പാത്രങ്ങള്‍ കഴുകിയില്ല. ഇതോടെയാണ് സ്‌കൂള്‍ ജീവനക്കാര്‍ കടലാസില്‍ ചപ്പാത്തി വിതരണം ചെയ്തത്. വിവാദത്തെ തുടര്‍ന്ന് ജയ് സന്തോഷി മാ സ്വയം സഹായ സംഘവുമായുള്ള കരാര്‍ റദ്ദാക്കി.

ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള ഉത്തരവാദിത്തം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കൈമാറി. സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. നിരീക്ഷണത്തില്‍ വീഴ്ച വരുത്തിയതിന് ക്ലസ്റ്റര്‍ അക്കാദമിക് കോര്‍ഡിനേറ്ററിനും ബ്ലോക്ക് റിസോഴ്സ് സെന്റര്‍ കോര്‍ഡിനേറ്ററിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

Exit mobile version