Crime

പഠനത്തിൽ പിന്നോട്ട്, പരിഹാരം കാണാനെത്തിയ പെൺകുട്ടിയോട് ക്ഷേത്രമുറിയിൽ ലൈംഗികാതിക്രമം; പൂജാരി പിടിയില്‍

കോഴിക്കോട്: പഠന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ക്ഷേത്രത്തില്‍ എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരി പിടിയില്‍. പേരാമ്പ്ര മുതുവണ്ണാച്ചയിലെ കിളച്ചപറമ്പില്‍ വിനോദ്(49) ആണ് പോക്‌സോ കേസില്‍ പിടിയിലായത്. പാലേരി കൂനിയോട് വേങ്ങശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍. കോഴിക്കോട് ചേവയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ബന്ധുക്കളോടൊപ്പം കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ക്ഷേത്രത്തിലെത്തിയത്.  പഠന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായാണ് പൂജാരിയെ തേടിയെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ബന്ധുക്കളെ പുറത്തുനിര്‍ത്തി ഇയാള്‍ പെണ്‍കുട്ടിയോട് ക്ഷേത്രത്തിലെ മുറിയില്‍ കയറാന്‍ ആവശ്യപ്പെടുകയും അവിടെ വച്ച് മന്ത്രവാദ ചികിത്സ നടത്തുകയുമായിരുന്നു. അതിനിടയിലാണ് വിനോദ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പേരാമ്പ്ര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.  ക്ഷേത്രത്തോടനുബന്ധിച്ചുള്ള മുറിയില്‍ ഇയാള്‍ മന്ത്രവാദ ചികിത്സ നടത്തുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.  മന്ത്രവാദ ചികിത്സക്ക് പുറമേ തേങ്ങയുരുട്ടി ഫലപ്രവചനങ്ങള്‍ നടത്തുന്നതും വിനോദ് ചെയ്തുവന്നിരുന്നതായാണ് ലഭിക്കുന്ന വിവരം. നേരത്തേ വാര്‍ക്കപ്പണി കോണ്‍ട്രാക്ടറായിരുന്ന വിനോദ് പത്ത് വര്‍ഷത്തിലേറെയായി വേങ്ങശ്ശേരി അമ്പലത്തിലെ പൂജാരിയാണെന്ന് നാട്ടുകാര്‍ പറയുന്നു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, എസ്‌ഐ പി ഷമീര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ വീടിന് സമീപം വച്ച് കഴിഞ്ഞദിവസം പിടികൂടിയത്. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വിനോദിനെ റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button