പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി ആശുപത്രിയിലെത്തിച്ച യദു കൃഷ്‌ണൻ (4) ആണ് രണ്ടാമത് മരിച്ചത്. ആകെ ആറ് കുട്ടികളാണ് അപകട സമയത്ത് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. നേരത്തെ ശ്രീനാരായണ പബ്ളിക് സ്‌കൂൾ വിദ്യാർത്ഥിനി ആദി ലക്ഷ്‌മി (8) അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.യദു കൃഷ്‌ണൻ ഓട്ടോ മറിഞ്ഞുള്ള അപകടത്തിൽ പെടാതെ വീട്ടിലെത്തി എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ കുട്ടി വീട്ടിൽ എത്തിയിട്ടില്ല എന്ന് രക്ഷകർത്താക്കൾ അറിയിച്ചതോടെയാണ് സ്ഥലത്ത് വ്യാപക പരിശോധന ആരംഭിച്ചത്. മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.പാമ്പിനെ കണ്ട് വെട്ടിച്ചു മാറ്റിയതോടെയാണ് ഓട്ടോ അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട കരുമാൻതോട് തൂമ്പാക്കുളത്താണ് അപകടം. കുട്ടികളെ ആദ്യം കോന്നി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്.ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. താഴ്ചയിലുള്ള തോട്ടിലേക്കാണ് ഓട്ടോ മറിഞ്ഞത്.


