തേഞ്ഞിപ്പലത്ത് അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല കാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്നലെ വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ.
വെള്ളിയാഴ്ച കാലിക്കറ്റ് സർവകലാശാലയിലെ ഡിപാർട്ട്‌മെന്റ് സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് എസ്എഫ്‌ഐ-യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.
എസ്എഫ്‌ഐ അനധികൃത ബാലറ്റ് പേപ്പർ കൗണ്ടിങ് സെന്ററിൽ കൊണ്ടുവന്നതായി യുഡിഎസ്എഫ് ആരോപിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നും യുഡിഎസ്എഫ്.
എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കവെ എസ്എഫ്‌ഐ ലീഡ് നേടിയതോടെയാണ് യുഡിഎസ്എഫ് വോട്ടെണ്ണൽ തടസപ്പെടുത്തിയതെന്ന് എസ്എഫ്‌ഐയും ആരോപിക്കുന്നു.
സംഘർഷത്തിനിടെ വോട്ടെണ്ണൽ നടക്കുന്ന ഇഎംഎസ് സെമിനാർ കോപ്ലക്‌സിന്റെ വാതിലടക്കം തകർന്നിരുന്നു.
