Site icon Newskerala

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ റിമാൻഡിൽ

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ. തിരുവനന്തപുരം ജില്ല കോടതിയാണ് രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിതയെ അപമാനിച്ച കേസിൽ രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. താൻ ഒരിക്കലും ഇരയുടെ ഐഡന്റിറ്റി വെളുപ്പെടുത്തിയിട്ടില്ല. നിയമത്തിൻ്റെ അതിർത്തിയിൽ നിന്നുകൊണ്ട് മാത്രമാണ് തൻ്റെ പ്രതികരണം എന്നായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, കോടതി രാഹുലിന്റെ വാദങ്ങൾ തള്ളി റിമാൻഡ് ചെയ്യുകയായിരുന്നു. നേരത്തെയും ഇത്തരത്തിൽ ചില പരാമർശങ്ങൾ നടത്തിയ വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ലാപ്‌ടോപിൽ അതിജീവിതയുടെ പടം കണ്ടെത്തി. ഇതും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിിരെ പരാതി നൽകിയ അതിജീവിതക്കെതിരെ പന്ത്രണ്ട് വിഡിയോകളാണ് രാഹുൽ ഈശ്വർ ചെയ്തിരുന്നത്. ഐടി ആക്ട് -43, 66, ബിഎൻഎസ്- 72, 79, 351 (1), 351 (2) തുടങ്ങിയ വകുപ്പുകൾക്ക് പുറമെ BNS 75 (3) വകുപ്പഡി കൂടിയാണ് അറസ്റ്റ്. ലൈംഗിക ചുവയോടെയുള്ള പരാമർശം നടത്തിയതിനാണ് പുതിയ വകുപ്പ് ചുമത്തിയത്.ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരത്തെ തൈക്കാട്ടെ എആർ ക്യാമ്പിലേക്ക് എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതക്കെതിരെ നിരന്തരമായി ആരോപണങ്ങളുന്നയിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ് . രാഹുലിന്റെ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയും അതിജീവിതയെ ആക്ഷേപിക്കുകയും ചെയ്യുന്ന തെളിവുകള്‍ സഹിതമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

Exit mobile version