‘
കൊച്ചി കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കൊന്നത് ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണെന്ന് പ്രതി ജോർജ് മൊഴി നൽകി. ഇന്നലെ രാത്രി യുവതിയുമായി വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിലെ സാമ്പത്തിക തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് പ്രതിയായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് ജോർജ് പൊലീസിന് മൊഴി നല്‍കി. വീട്ടിൽ വന്നതിനുശേഷം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായി. ഈ തർക്കത്തിനൊടുവിൽ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊന്നുവെന്നും ജോർജ് പൊലീസിനോട് പറഞ്ഞത്.
തനിക്കൊപ്പം വന്ന സ്ത്രീ 12 മണിയോടെ തിരിച്ചു പോകുമ്പോൾ പറഞ്ഞുറപ്പിച്ച തുക നൽകിയെന്നും കൂടുതൽ ആവശ്യപ്പെട്ടതോടെ വഴക്കായി മാറി എന്നുമാണ് ജോർജ് പൊലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. മദ്യലഹരിയിലായിരുന്ന ജോർജ് മണിക്കൂറുകൾക്കു ശേഷമാണ് മൃതദേഹം ഒളിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. പിന്നെ ചാക്ക് അന്വേഷിക്കലായി. വെളുപ്പിനെ നാലരയോടെ മുക്കാൽ കിലോമീറ്റർ അകലെയുള്ള അപ്പക്കടയിൽ ചാക്ക് കാണുമെന്ന് കരുതി ജോർജ് അവിടെ എത്തി.
തേവര കോന്തുരുത്തിയിൽ ജോര്‍ജിന്‍റെ വീട്ടിലേക്കുള്ള വഴിയിലാണ് ഇന്ന് രാവിലെ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണതൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്ത് ജോർജ് ഇരിക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടക്കുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചു. ഇയാളുർെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വീടിനുള്ളിൽ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു.


