National

പ്രസവശസ്ത്രക്രിയക്കിടെ യോനിയിൽ ‌സൂചി കയറി, 18 വർഷങ്ങൾക്കു ശേഷവും നീക്കം ചെയ്യാനായില്ല, തീരാവേ​ദനയുമായി സ്ത്രീ 

പ്രസവശസ്ത്രക്രിയക്കിടയിൽ ഉണ്ടായ പിഴവിനെ തുടർന്ന് സ്ത്രീയുടെ ശരീരത്തിനുള്ളിൽ കയറിയ സൂചി 18 വർഷങ്ങൾക്കുശേഷവും നീക്കം ചെയ്യാനായില്ല. അതോടെ തീരാവേദനയിൽ കുടുങ്ങിയിരിക്കുകയാണ് യുവതി. തായ്‌ലൻഡിലെ നാരാതിവാട്ട് പ്രവിശ്യയിൽ നിന്നുള്ള സ്ത്രീയാണ് രണ്ടു പതിറ്റാണ്ടോളമായി കഠിനമായ വേദന സഹിച്ചു കഴിയുന്നത്. പ്രസവസമയത്ത് സംഭവിച്ച പിഴവാണ് സൂചി ഇവരുടെ ശരീരത്തിനുള്ളിൽ അകപ്പെടാൻ കാരണമായത്.   ഒടുവിൽ സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കുന്ന സംഘടനയായ പവേന ഫൗണ്ടേഷൻ ഫോർ ചിൽഡ്രൻ ആൻഡ് വുമണിൻ്റെ സഹായം തേടി എത്തിയിരിക്കുകയാണ് യുവതി.  ഫൗണ്ടേഷൻ്റെ റിപ്പോർട്ടനുസരിച്ച്, 18 വർഷം മുമ്പ്  ഒരു നഴ്‌സ് പ്രസവശേഷം തുന്നിക്കെട്ടുന്നതിനിടയിൽ അബദ്ധത്തിൽ ഒരു സൂചി യോനിക്കുള്ളിൽ പെട്ടുപോവുകയായിരുന്നു. വിരലുകൾ ഉപയോഗിച്ച് ആ സൂചി പുറത്തെടുക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് അമിത രക്തസ്രാവം ഉണ്ടാകുമെന്ന് ഭയന്ന് ഡോക്ടർമാർ സൂചി ഉള്ളിൽ അവശേഷിപ്പിച്ചു കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചതായാണ് ദുരന്തത്തിനിരയായ സ്ത്രീ പറയുന്നത്.  അതിനുശേഷം, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, തീവ്രമായ വയറുവേദന സഹിച്ചു കഴിഞ്ഞു വരികയായിരുന്നു ഇവർ. സൂചി കണ്ടെത്തുന്നതിനായി പലതവണ എക്സ് റേ എടുത്തെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ സൂചി നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് റഫർ ചെയ്തെങ്കിലും ശരീരത്തിനുള്ളിൽ സൂചി മാറുന്നതിനാൽ നടപടിക്രമങ്ങൾ പലതവണ വൈകി.   സൂചി ശരീരത്തിൽ തന്നെ തുടരുന്നതിനാൽ, പതിവ് പരിശോധനകൾക്കായി  മാസത്തിൽ നാല് തവണ അവർക്ക് ആശുപത്രിയിൽ പോകേണ്ടതായി വന്നു. ചികിത്സാ ചെലവുകൾ താങ്ങാൻ കഴിയാതെ വന്നതോടെയാണ് അവർ പിന്തുണയ്‌ക്കായി കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പവേന ഫൗണ്ടേഷന്റെ സഹായം തേടിയത്.  സൂചി എപ്പോൾ നീക്കം ചെയ്യുമെന്നോ ചികിത്സ എത്രനാൾ തുടരുമെന്നോ ഉള്ള കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സംഭവത്തോട് ആശുപത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല, നിയമനടപടിയോ നഷ്ടപരിഹാരമോ ഉണ്ടാകുമോ എന്ന കാര്യവും വ്യക്തമല്ല. എന്നിരുന്നാലും, ഈ ഈ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. ‌ആശുപത്രിയുടെ അനാസ്ഥയെ പലരും വിമർശിച്ചു. ചിലർ സ്ത്രീ അനുഭവിച്ച വേദനയ്ക്ക് നിയമനടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button