ചെറുപുഴയില്‍ വൻ തീപിടിത്തം ഏക്കറുകണക്കിന് സ്ഥലം കത്തി നശിച്ചു
ചെറുപുഴ: ടൗണിന് സമീപം പാറോത്തുംനീരില്‍ ഏക്കറുകണക്കിന് സ്ഥലം കത്തിനശിച്ചു. ചൊവ്വ ഉച്ചക്ക് 12 ഓടെയായിരുന്നു തീപിടുത്തം. സ്വകാര്യവ്യക്തിയുടെ പറമ്പ് വൃത്തിയാക്കി തീയിടുന്നതിനിടെ ശക്തമായ കാറ്റില്‍ സമീപ പറമ്പുകളിലേക്ക് തീ പടരുകയായിരുന്നു. കുത്തനെയുള്ള കുന്നിന്‍പ്രദേശത്തെ തരിശിട്ടിരുന്ന പറമ്പിലേക്ക് തീ പടര്‍ന്നതോടെ തീ നിയന്ത്രിക്കാന്‍ കഴിയാതായി. വിവരമറിഞ്ഞ് പഞ്ചായത്തംഗം പി.വി. വിജയന്റെ നേതൃത്വത്തില്‍ നാട്ടുകാരും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. പെരിങ്ങോമില്‍ നിന്നും രണ്ടു യൂനിറ്റ് അഗ്നിരക്ഷാ സേന എത്തിയെങ്കിലും തീപിടിച്ച പ്രദേശങ്ങളിലേക്ക് എത്താനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരും നാട്ടുകാരും മണിക്കൂറുകള്‍ പണിപ്പെട്ടാണ് സമീപത്തെ കൃഷിയിടങ്ങളിലേക്കും റബര്‍ തോട്ടത്തിലേക്കും തീപടരാതെ തടഞ്ഞത്.ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കല്‍, വൈസ് പ്രസിഡന്റ് സതീശന്‍ കാര്‍ത്തികപ്പള്ളി, പഞ്ചായത്തംഗം പ്രിന്‍സ് വെള്ളക്കട, അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍ കരിച്ചേരി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബിന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി





