പാലത്തിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കവേ കയർ പൊട്ടി താഴെ വീണു: ഓട്ടോ ഡ്രൈവർ വെള്ളത്തിൽ വീണുമരിച്ചു
പാലാ: പാലത്തിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കവേ കയർ പൊട്ടി ഓട്ടോ ഡ്രൈവർ വെള്ളത്തിൽ വീണുമരിച്ചു. പാലാ മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ വി എസ് അനിൽകുമാർ (ശ്രീകുമാർ 60) ആണ് മരിച്ചത്. വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം അയച്ച ശേഷമാണ് ഇയാൾ പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.ഇന്നലെ പുലർച്ചെ നാലരയോടെ പാലാ വലിയ പാലത്തിലാണ് സംഭവം. പാലത്തിന്റെ കൈ വരിയിൽ കെട്ടിയ കയർ പൊട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം.ചൊവ്വാഴ്ച മകന്റെ കുട്ടിയുടെ ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടുകാർക്കൊപ്പം ഉറങ്ങാൻ കിടന്ന അനിൽ പുലർച്ചെ ഓട്ടോറിക്ഷയുമായി പുറത്ത് പോയി. അതിനു ശേഷം 4.15 ഓടെയാണ് താൻ മരിക്കാൻ പോവുകയാണെന്ന ശബ്ദസന്ദേശം വീട്ടുകാർക്ക് ലഭിച്ചത്.ഇതേ തുടർന്ന് മകൻ തെരച്ചിൽ നടത്തി പാലത്തിന് സമീപം എത്തിയപ്പോൾ അവിടെ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. പ്രദേശത്ത് പരിശോധിച്ചപ്പോഴാണ് അനിൽകുമാർ മീനച്ചിലാറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. വിവരം അറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തി.പിന്നീട് മൃതദേഹം പാലാ ഗവ. ജനറൽ ആശുപത്രി മോർച്ചറിയിലേയ്‌ക്ക് മാറ്റി. അനിലിന് കുടുംബ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്ന് നാട്ടുകാർ പറഞ്ഞു. യഥാർഥ കാരണം അറിവായിട്ടില്ല.





