പുതിയ തിരിച്ചടി പ്രഖ്യാപിച്ച് ഇറാൻ; പുറത്തെടുക്കുന്നത് ശക്തമായ മിസൈലുകള്‍

തെഹ്റാന്‍: ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ പുതിയ റൗണ്ട് ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാൻ സൈന്യം. തെല്‍ അവീവ് നഗരത്തിലും പരിസരപ്രദേശങ്ങളിലും അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.അധിനിവേശ ഹൈഫ തുറമുഖത്തെ എണ്ണ, വാതക ശുദ്ധീകരണ ശാലകളെയും ഇന്ധന സംഭരണ ടാങ്കുകളെയും ലക്ഷ്യമിട്ടതായി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആര്‍ജിസി) വ്യക്തമാക്കി. വ്യോമസേന വിന്യസിച്ച ഡ്രോണുകൾ ഉപയോഗിച്ചാണ് തിരിച്ചടി നടന്നത്. ശക്തമായ മിസൈലുകളാണ് ഇനി പ്രയോഗിക്കാനൊരുങ്ങുന്നതെന്ന് ഐആര്‍ജിസി വ്യക്തമാക്കുന്നു. തങ്ങളുടെ മിസൈൽ പദ്ധതി തകർക്കപ്പെട്ടു എന്ന യുഎസിന്റെ അവകാശവാദങ്ങളെ ഐആര്‍ജിസി തള്ളിക്കളഞ്ഞു. ഒരു ടണ്ണിലധികം ഭാരമുള്ള യുദ്ധശീർഷകങ്ങൾ വഹിക്കാൻ ശേഷിയുള്ളതായ മിസൈലുകൾ തങ്ങൾ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്നും ഐആര്‍ജിസി വ്യക്തമാക്കി. എന്നാല്‍ മിസൈലുകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അവര്‍ പങ്കുവെക്കുന്നില്ല. ഇറാൻ്റെ എണ്ണ സംഭരണികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ തിരിച്ചടിയെന്നും അമേരിക്കയ്ക്കും കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ഭരണകൂടത്തിനുമെതിരായ പോരാട്ടം, അന്തിമ വിജയം നേടുന്നത് വരെ തുടരുമെന്നും ഐആര്‍ജിസി പറയുന്നു. ഇറാനിയൻ മിസൈലുകളുടെ വരവ് മനസിലാക്കി, അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിലുടനീളം സൈറണുകൾ മുഴങ്ങുന്നുണ്ട്.അതേസമയം ഇറാൻ-അമേരിക്ക സംഘർഷം ഉടൻ അവസാനിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയാണ് ഇറാൻ നല്‍കിയത്. യുദ്ധത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത് അമേരിക്കയല്ലെന്നും, മറിച്ച് തങ്ങളാണെന്നുമായിരുന്നു ഇറാന്റെ മറുപടി. മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും ഇറാന്‍ കൂട്ടിച്ചേർത്തിരുന്നു. ഇതിനിടെ, സംഘർഷത്തിൽ മധ്യസ്ഥ നീക്കത്തിന് പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ സന്നദ്ധത അറിയിച്ചതായി റഷ്യ അറിയിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ സഹകരണവും നൽകുമെന്നും ട്രംപിനോട് ചില നിർദേശങ്ങൾ വെച്ചെന്നും എന്നാൽ അവ വെളിപ്പെടുത്താൻ പറ്റില്ലെന്നും റഷ്യ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button