Site icon Newskerala

സംസ്ഥാനത്ത് 11 സ്ഥാനാർഥികൾക്ക് എതിരില്ലാത്ത ജയം, കണ്ണൂരിൽ ഒമ്പതിടങ്ങളിൽ എതിരില്ലാതെ എൽഡിഎഫ്, നാണക്കേടിന്റെ പടു കുഴിയിൽ ആയി കോൺഗ്രസ്‌

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 11 സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്ത ജയം. കണ്ണൂരില്‍ ഒമ്പത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും കാസര്‍കോട് ഒരു മുസ്ലിം ലീഗ് സ്ഥാനാർഥിയും സിപിഎം സ്ഥാനാർഥിയുമാണ് തെരഞ്ഞെടുപ്പിന് മുന്‍പേ ജയമുറപ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ പിഴവ് വരുത്തിയതിനെ തുടര്‍ന്ന് പത്രിക തള്ളിയതിനാലാണ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചത്. നേരത്തെ, എതിര്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കാനില്ലാതിരുന്നത് കാരണം കണ്ണൂരില്‍ ഇന്നലെ ആറ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് മൂന്ന് സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ കണ്ണൂരില്‍ വിജയിച്ചത്. രണ്ട് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുകയും ഒരിടത്ത് സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുകയും ചെയ്തതിനാലാണ് കണ്ണൂരില്‍ ഇടതുസ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായത്. കണ്ണപുരം മൂന്നാം വാര്‍ഡിലെ ഷെറി ഫ്രാന്‍സിസാണ് പത്രിക പിന്‍വലിച്ചത്. മറ്റ് രണ്ട് സ്ഥാനാര്‍ഥികളുടെ പത്രിക വരണാധികാരി തള്ളുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ ഗുണ്ടായിസമാണ് ഇവിടെ നടന്നതെന്നും വരണാധികാരിക്ക് മുമ്പില്‍ വെച്ച് ഒപ്പിട്ടിട്ടും എല്‍ഡിഎഫിന്റെ ഗുണ്ടായിസം കാരണമാണ് അത് വ്യാജ ഒപ്പായി മാറിയതെന്നുമെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന്് യുഡിഎഫ് അറിയിച്ചു. സൂക്ഷ്മപരിശോധനയ്്ക്ക് ശേഷം കാസര്‍കോട് ഇന്ന് രണ്ട് പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് ഒരു മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയും ഒരു സിപിഎം സ്ഥാനാര്‍ഥിയുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മംഗല്‍പാടി പഞ്ചായത്തിലെ മണിമുണ്ട വാര്‍ഡിലെ എല്‍ഡിഎഫ് സിറ്റിങ് സീറ്റിലാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

Exit mobile version