നാഗ്പുരിൽ ഫാക്ടറിയിൽ സ്ഫോടനം 18 പേർ മരിച്ചു, 24 പേർക്ക് പരിക്കേറ്റു
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിലെ സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിൽ ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാഗ്പുർ ജില്ലയിലെ കറ്റോൾ തെഹ്സിലിലെ റൗൾഗാവിലുള്ള ഖനന, വ്യവസായിക സ്ഫോടകവസ്തു നിർമാതാക്കളായ എസ്.ബി.എൽ എനർജി ലിമിറ്റഡ് ഫാക്ടറിയിലാണ് സ്ഫോടനം. ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിർമിക്കുന്ന കേന്ദ്രമാണിത്. സ്ഫോടനത്തിൽ സമീപ പ്രദേശങ്ങളും വിറച്ചു. പാക്കിങ് യൂനിറ്റിൽ രാവിലെ 7നും 7.15നും ഇടയിലായിരുന്നു സ്ഫോടനം. പരിക്കേറ്റവരെ നാഗ്പുരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. സ്ഫോടനം ദൗർഭാഗ്യകരവും ദാരുണവുമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിലെ ഒരു പടക്ക നിർമാണ യൂനിറ്റിൽ ഉണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടത് കഴിഞ്ഞദിവസമാണ്.





