ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് പീഡിപ്പിച്ചു; 21കാരന്‍ ജീവനൊടുക്കി
പൂനെ: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസിക പീഡനത്തിൽ മനംനൊന്ത് പൂനെയില്‍ 21കാരന്‍ ജീവനൊടുക്കി.നാസിക് ജില്ലയിലെ മാലേഗാവ് സ്വദേശി മുഹമ്മദ് സാദ് ആസിഫ് സയ്യദ് (21) ആണ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. താൻ അനുഭവിച്ച പീഡനങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോ റെക്കോർഡ് ചെയ്ത് ഒരു സുഹൃത്തിന് അയച്ചുകൊടുത്തതിന് ശേഷമായിരുന്നു യുവാവ് ജീവനൊടുക്കിയത്.സുഹ്യത്തിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയും യുവാവിന്റെ മരണത്തിൽ ഭാര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മുഹമ്മദ് സാദ് ആസിഫ് സയ്യദും ഭാര്യ കരിമുന്നീഷയും ജംബുൽവാഡി പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവർ തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നു. ഭാര്യയും ഭാര്യ വീട്ടുക്കാരും നിരന്തരം യുവാവിനെ മർദിച്ചിരുന്നതായും പൊലീസ് പറഞ്ഞു.വ്യാഴാഴ്ച,സാദ് തന്റെ ഫോണിൽ ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേർന്ന് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ആരോപിക്കുന്ന ഒരു വീഡിയോ റെക്കോർഡു ചെയ്യുകയും അതിൽ ഭാര്യ കരിമുന്നീഷ ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ സഹിതം വെളിപ്പെടുത്തി മാലേഗാവിലുളള സുഹൃത്തിന് അയച്ചുകൊടുക്കുകയും തുടർന്ന് എലി വിഷം കഴിക്കുകയുമായിരുന്നു. വീഡിയോയുടെ ഫോറന്‍സിക് പരിശോധനകൾക്കായി യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.





