സൂര്യകുമാർ യാദവ് തനിക്ക് നിരന്തരം മെസേജുകൾ അയച്ചിരുന്നുവെന്ന ആരോപണത്തിൽ നടിക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ്
മുംബൈ: ക്രിക്കറ്റ് താരം സൂര്യ കുമാർ യാദവ് തനിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയെന്ന നടി ഖുഷി മുഖർജിയുടെ ആരോപണത്തിൽ100 കോടിയുടെ മാന നഷ്ടക്കേസ് ഫയൽ ചെയ്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസൻ അൻസാരി. ഒരു അഭിമുഖത്തിലാണ് സൂര്യകുമാറിനെതിരെ നടി ആരോപണം ഉന്നയിച്ചത്. നടിയുടെ ആരോപണം തെറ്റാണെന്നും താരത്തെ അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഗാസിപൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജനങ്ങളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി നടി മനപൂർവം നടത്തിയ വ്യാജ ആരോപണം സൂര്യകുമാറിന്‍റെ അഭിമാനത്തിന് കോട്ടം വരുത്തിയെന്ന് അൻസാരി പറഞ്ഞു. നടിക്ക് ഏഴു വർഷമെങ്കിലും ജയിൽ ശിക്ഷ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഖുഷി മുഖർജി, സൂര്യ കുമാർ യാദവ് തനിക്ക് നിരന്തരം മെസേജുകൾ അയച്ചിരുന്നുവെന്ന് ആരോപണം ഉയർത്തിയത്. എന്നാൽ ഇരുവരും തമ്മിൽ പ്രണയ ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. എനിക്ക് ക്രിക്കറ്റർമാരുമായി ഡേറ്റിങിന് താൽപ്പര്യമില്ലെന്നും എന്നാൽ പല ക്രിക്കറ്റർമാരും തന്‍റെ പിറകിലാണെന്ന് പറഞ്ഞ ശേഷമാണ് നടി സൂര്യ കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്.





