സന്തോഷ് ട്രോഫി, ഏകപക്ഷിയമായ 3 ഗോളിന് ആസാമിനെ തകർത്ത് കേരളം സെമിയിൽ
ആതിഥേയരായ അസമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു.
സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ പൂർണ്ണ ആധിപത്യം പുലർത്തിയാണ് കേരളത്തിന്റെ കുതിപ്പ്. വ്യാഴാഴ്ച്ച നടക്കുന്ന സെമി ഫൈനലില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികള്‍.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. കോർണറില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് ക്യാപ്റ്റൻ എം. മനോജാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ (45′) മുഹമ്മദ് അജ്സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോള്‍.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോള്‍കീപ്പർ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇൻജുറി ടൈമില്‍ (92′) സജീഷിന്റെ പാസില്‍ നിന്നും അബൂബക്കർ ദില്‍ഷാദ് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി പട്ടിക തികച്ചു.
തമിഴ്നാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-1) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം നിർണ്ണായകമാകും. മറ്റൊരു ക്വാർട്ടറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച റെയില്‍വേസും സെമിയില്‍ കടന്നിട്ടുണ്ട്.





