കാർഷിക വിളകൾ നശിപ്പിക്കൽ വെടിവെച്ചിട്ടത് 1,067 കാട്ടുപന്നികളെ
മലപ്പുറം: കാർഷിക വിളകൾ നശിപ്പിക്കുന്നത് തടയാൻ അംഗീകൃത ഷൂട്ടർമാർ വഴി അപകടകാരികളായ കാട്ടുപന്നികളെ ഇതുവരെ വെടിവെച്ച് കൊന്ന പട്ടികയിൽ മലപ്പുറം രണ്ടാമത്. 2022 മേയ് 28 മുതൽ 2025 ഡിസംബർ 15 വരെയുള്ള വനം-വന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. മൂന്നര വർഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങൾ മുഖേന തോക്കിൻ മുനയിൽ മലപ്പുറത്ത് 1,067 കാട്ടുപന്നികളെയാണ് വെടിവെച്ചിട്ടത്. പട്ടികയിൽ പാലക്കാട് ജില്ലയാണ് ഒന്നാമത്. 1,512 കാട്ടുപന്നികളെ അധികൃതരുടെ അനുമതിയോടെ കൊന്നിട്ടുണ്ട്. മൂന്നാമതുള്ള തിരുവനന്തപുരത്ത് 967, കണ്ണൂരിൽ 740, കോഴിക്കോട് 484, പത്തനംതിട്ട 163, കൊല്ലം 137, തൃശൂർ 130, ആലപ്പുഴ 85, കാസർകോട് 25, വയനാട് 24 എന്നിങ്ങനെയാണ് കണക്ക്. മൂന്ന് ജില്ലകളിലാണ് 10 താഴെയുള്ളത്. എറണാകുളം ഒമ്പത്, കോട്ടയം ആറ്, ഇടുക്കി രണ്ട് എന്നിങ്ങനെയാണ് കുറവുള്ള പട്ടികയിലുള്ളത്. 2022 മേയിൽ 28 മുതൽ ജനവാസ മേഖലയിൽ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും അധികാരം നൽകിയിരുന്നു. നിലവിൽ ഈ അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.





