കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം; നഷ്ടമായത് 50 കോടിയെന്ന് വിലയിരുത്തൽ, കേസെടുത്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തത്തില്‍ 50 കോടിയുടെ നഷ്ടമെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജയലക്ഷ്മി സില്‍ക്സ് മാനേജരുടെ പരാതിയിലാണ് കേസ്. അതേസമയം, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഫയര്‍ഫോഴ്സിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ടെക്സ്റ്റൈല്‍സിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കണ്ടെത്തി. കെട്ടിടത്തിലെ ഫയര്‍ സേഫ്റ്റി സംവിധാനം കൃത്യമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഫയര്‍ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. ജയലക്ഷ്മി സില്‍ക്സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ആളിപ്പടര്‍ന്നത്. വൈകിട്ട് ആറ് മണിയോടെ പുക ഉയരുന്നത് കണ്ടതോടെ വസ്ത്രം വാങ്ങാന്‍ വന്നവരും ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാന്‍ ആരംഭിച്ചു. തീ ആളിപ്പടര്‍ന്നതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അത്യാധുനിക ഫയര്‍ എഞ്ചിനുകളും എത്തിച്ചായിരുന്നു തീയണച്ചത്. റമദാന് വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്റ്റോക്ക് ചെയ്തിരുന്നു. 2023 ഏപ്രിലിലും ജയലക്ഷ്മിയില്‍ തീ പിടിച്ചിരുന്നു.





