ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരങ്ങളിൽ പിൻവലിക്കാനുള്ളത് 1587 കേസുകൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരങ്ങളില്‍ 1587 കേസുകള്‍ പിന്‍വലിക്കാനുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. ആകെ 2634 കേസുകളിലായി 29,119 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2021 ഫെബ്രുവരിയില്‍ ശബരിമല, പൗരത്വ പ്രക്ഷോഭ സമരകേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എ.പി അനില്‍കുമാര്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.കേസുകളുടെ സ്വഭാവം കണക്കിലെടുത്ത് പൊലീസ് തുടര്‍നടപടികള്‍ ഒഴിവാക്കിയതും പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതുമായ കേസുകളുടെ എണ്ണം 1047 ആണ്. 692 കേസുകള്‍ കോടതിയുടെ പരിഗണനയിലുമുണ്ട്. ഗുരുതര സ്വഭാവമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നതിനാലാണ് ചില കേസുകള്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കും പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ അണിനിരന്നവര്ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് 2021ല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സര്‍ക്കാര്‍ നടപടി വൈകിവന്ന വിവേകമാണെന്നും നടപടി സ്വാഗതം ചെയ്യുന്നുവെന്നും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.





