എല്‍പിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടര്‍ വിതരണം പരിഗണനയില്‍
️
ദില്ലി : എല്‍പിജി പ്രതിസന്ധി പരിഹരിക്കാനായി 10 കിലോയുടെ സിലിണ്ടർ വിതരണം പരിഗണനയിലെന്ന് റിപ്പോർട്ട്. നിലവിലുള്ള 14.2 കിലോ സിലിണ്ടറില്‍ തന്നെ 10 കിലോ നിറച്ച് പരമാവധി ആളുകളിലേക്ക് എല്‍പിജി എത്തിക്കാനാണ് ആലോചിക്കുന്നത്.14 കിലോ സിലിണ്ടറില്‍ 10 കിലോയെന്ന സ്റ്റിക്കർ പതിക്കും, വിലയും കുറയ്ക്കും. നിലവില്‍ ഗാർഹിക സിലിണ്ടർ വിതരണത്തിന് സമയപരിധിയടക്കം സർക്കാർ നിശ്ചിയിച്ചിട്ടുണ്ട്. ഇറാഖ്-ഇറാൻ സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങളും ഇറക്കുമതിയിലെ കുറവുമാണ് ഇത്തരമൊരു നടപടിയിലേക്ക് എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്.
പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതല്‍ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സാധാരണ ഗതിയില്‍ ഒരു 14.2 കിലോ സിലിണ്ടർ 35-40 ദിവസം വരെ ലഭിക്കാറുണ്ട്. 10 കിലോ സിലിണ്ടർ ഏതാണ്ട് ഒരു മാസം വരെ ഉപയോഗിക്കാൻ സാധിക്കുമെന്ന് കണക്കാക്കുന്നു. സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ച് അതിന്റെ വിലയിലും ആനുപാതികമായ കുറവ് വരുത്തും. എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഹോട്ടലുകളും, ചായക്കടകളും ഉപയോഗിക്കുന്നത് തടയാൻ പരിശോധനകള്‍ കർശനമാക്കിയിട്ടുണ്ട്.





