ആന്ധ്രാപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം
അമരാവതി: ആന്ധ്രാപ്രദേശിലെ മാർക്കാപുരം ജില്ലയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. അപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. മരിച്ചവരിൽ പലരും ബസിനുള്ളിൽ കുടുങ്ങി വെന്തുമരിക്കുകയായിരുന്നു.വ്യാഴാഴ്ച പുലർച്ചെ ആറു മണിയോടെയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ‘ഹരികൃഷ്ണ ട്രാവൽസ്’ എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 20-ഓളം പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.#AndhraPradesh BusFire- At least ten people were charred to death when a private travel bus hit a tipper in the early hours of Thursday in #Markapur. pic.twitter.com/NL5sJa28MZ pic.twitter.com/BXjKgcW8fN— Siraj Noorani (@sirajnoorani) March 26, 2026അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുകയും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.ഡെപ്യൂട്ടി മുഖ്യമന്ത്രി പവൻ കല്യാൺ, ഐടി മന്ത്രി നര ലോകേഷ് എന്നിവർ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ആന്ധ്രാ അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.





