അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങില്ല; ഇറാന്‍ വിശ്വസിക്കുന്നത് സൈനിക കരുത്തില്‍

തെഹ്റാന്‍: രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന തരത്തിലുള്ള കരാറുകൾക്ക് തങ്ങളെ നിർബന്ധിക്കാൻ ആരെയും അനുവദിക്കില്ലെന്ന ശക്തമായ പ്രഖ്യാപനവുമായി ഇറാൻ. നയതന്ത്ര ചർച്ചകളെ അമേരിക്ക ആക്രമണത്തിനുള്ള മറയാക്കുകയാണെന്നും, ഇനി സ്വന്തം മിസൈലുകളിലും ഡ്രോണുകളിലും മാത്രമാണ് വിശ്വാസമെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ രാഷ്ട്രീയ നേതൃത്വവും സൈന്യവും ഒരേ സ്വരത്തിലാണ് പ്രതിരോധത്തിന്റെ പുതിയ നയത്തെക്കുറിച്ച് സംസാരിക്കുന്നത്. ശത്രുക്കളുടെ വാക്കുകളിലോ വാഗ്ദാനങ്ങളിലോ വിശ്വസിച്ച് കാത്തിരിക്കുന്ന പഴയ രീതി ഇറാൻ ഉപേക്ഷിച്ചെന്നും വിദേശ അധിനിവേശത്തിനെതിരെ പോരാടാനുള്ള സൈനികരുടെയും ജനങ്ങളുടെയും നിശ്ചയദാർഢ്യമാണ് തങ്ങളുടെ കരുത്തെന്ന് നേതാക്കൾ അവകാശപ്പെടുന്നു. കഴിഞ്ഞ ജൂണിലും ഫെബ്രുവരിയിലും നടന്ന സമാധാന ചർച്ചകൾക്കിടെയുണ്ടായ അപ്രതീക്ഷിത ആക്രമണങ്ങളാണ് ഇറാൻ ചൂണ്ടിക്കാട്ടുന്നത്. സമാധാനത്തിന്റെ കൈനീട്ടുമ്പോൾ പിന്നിൽ നിന്നും കുത്തുന്ന സമീപനമാണ് അമേരിക്കയുടേതെന്ന് ഇറാൻ ആരോപിച്ചു. “ചർച്ചകൾക്കായി ഇരിക്കുമ്പോൾ തന്നെ ബോംബുകൾ വർഷിക്കുന്ന രീതിയാണ് അമേരിക്കയുടേത്. ഇത് ഇനിയും അനുവദിക്കാനാകില്ല. ചർച്ചകൾക്ക് മുൻപായി ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പായ ഗ്യാരണ്ടി ഇല്ലാതെ ഇറാൻ വഴങ്ങില്ല” – ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയ്ക്കും ഇസ്രായേലിനും വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് തന്നെ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് ഇറാൻ സൈന്യം. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്‍റെ വൻ മിസൈൽ ആക്രമണമാണ് ഇന്നലെ രാത്രിയിലുണ്ടായത്. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ നീക്കം നടത്തിയത്.




