ഇറാന്റെ കനത്ത തിരിച്ചടി; ഇസ്രായേലിലെ തെൽ അവീവിലെ ജനവാസ മേഖലയിലേക്ക് ക്ലസ്റ്റർ മിസൈലുകൾ
തെൽ അവീവ്: ഇസ്രായേലിന് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഇസ്രായേൽ നഗരമായ തെൽ അവീവിലും കിഴക്കൻ മേഖലകളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തെൽ അവീവിലെ തിരക്കേറിയ വാണിജ്യ തെരുവിലുണ്ടായ മിസൈൽ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകളിൽ ഒരെണ്ണം ക്ലസ്റ്റർ വാർഹെഡ് വിഭാഗത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്തരീക്ഷത്തിൽ വെച്ച് പൊട്ടിത്തെറിക്കുന്ന ചെറിയ ബോംബുകൾ വലിയൊരു പ്രദേശത്തേക്ക് ഒരേസമയം വർഷിക്കുന്ന രീതിയാണിത്. ജനവാസ മേഖലയായ തെൽ അവീവിൽ ഇത്തരത്തിൽ ബോംബുകൾ പതിച്ചത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. നേരത്തെയും ക്ലസ്റ്റര്‍ മിസൈലുകള്‍ ഇറാന് പ്രയോഗിച്ചിരുന്നു. വെള്ളിയാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ മിസൈൽ വർഷമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുപുറമെ, വടക്കൻ അതിർത്തിയിൽ നിന്ന് ഹിസ്ബുല്ലയും ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി. ഇതോടെ ഇസ്രായേൽ ഒരേസമയം രണ്ട് മുന്നണികളിൽ യുദ്ധം ചെയ്യേണ്ട സാഹചര്യത്തിലാണ്. വടക്കൻ ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുല്ല നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിനായി തെക്കൻ ലെബനനിൽ ഇസ്രായേൽ സൈനിക നടപടി ശക്തമാക്കിയിരിക്കുകയാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വെള്ളിയാഴ്ച രാത്രി ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്. ഇതിനിടെ ഇറാനുമായി നേരിട്ടുള്ള ചർച്ച ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് വ്യക്തമാക്കി.





