എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രകടനപത്രിക: വീണ്ടും ചർച്ചയായി എയിംസ് വിഷയം

തിരുവനന്തപുരം: വികസിത കേരളം മുൻനിർത്തിയുള്ള എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മേയർ വി.വി. രാജേഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു. പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണത്തിനും ക്രിസ്മസിനും സൗജന്യ എൽ.പി.ജി സിലിണ്ടറാണ് പ്രകടന പത്രികയിലെ ഒന്നാമത്തെ വാഗ്ദാനം. കേരളത്തിന് വീണ്ടും എയിംസ് എന്ന പ്രഖ്യാപനവും ബി.ജെ.പി നടത്തിയിട്ടുണ്ട്.20,000 ലീറ്റര്‍ സൗജന്യ കുടിവെള്ളം, 3,000 രൂപ ക്ഷേമ പെന്‍ഷന്‍, അതിവേഗ റെയില്‍വേ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ റീചാര്‍ജ് ഉള്ള ഒരു ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്’ നല്‍കും. പിന്തുണ ആവശ്യമുള്ള എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കും, ആയുഷ്മാന്‍ ഭാരത് പദ്ധതി എല്ലാ മലയാളികള്‍ക്കും ലഭ്യമാക്കും, ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപവരെ കുറഞ്ഞ പലിശയില്‍ ലോണ്‍ ലഭ്യമാക്കുന്ന സ്‌കീം നടപ്പാക്കും, ഓരോ കോര്‍പറേഷനെയും നാടിന്റെ വികസനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ പ്രത്യേകമായ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും തുടങ്ങിയവയാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങൾ. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ എയിംസ് വിഷയം പ്രകടന പത്രികയിൽ വന്നത് വീണ്ടും ചർച്ചയായിട്ടുണ്ട്. എയിംസ് വിഷയം വീണ്ടും ചർച്ചയായതോടെ മുമ്പ് സുരേഷ് ഗോപി തൃശൂരിലെ വോട്ടർമാർക്ക് നൽകിയ വാക്ക് പാഴായോയെന്നും സമൂഹികമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. കേരളത്തിൽ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ൽ വോട്ട് ചോദിച്ച് വരില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുമ്പ് പറഞ്ഞത്. എയിംസ് വരുമെന്നായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ വാഗ്ദാനം. ഇന്നും അത് സ്വപ്നമായി അവശേഷിക്കുമോയെന്ന ആശങ്കയിലാണ് ജനം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് തൃശൂരിലേക്ക് മെട്രോ വരില്ലെന്നും അത് ഒരു സ്വപ്നമായി മൂന്നു തെരഞ്ഞെടുപ്പ് മുമ്പാണ് അവതരിപ്പിച്ചതാണെന്നും മുമ്പും അദ്ദേഹം പറഞ്ഞിരുന്നു. ആലപ്പുഴയും ഇടുക്കിയുമാണ് എയിംസിന് ഏറ്റവും അർഹതയുള്ള ജില്ലകൾ. ഭൂമിശാസ്ത്രപരമായ കാരണത്താൽ ഇടുക്കിയിൽ എയിംസ് പറ്റില്ല. ആലപ്പുഴയിൽ അനുവദിച്ചില്ലെങ്കിൽ പാർലമെന്റിൽ തൃശൂരിന്റെ തണ്ടെല്ല് കാണിക്കുമെന്നും സുരേഷ് ​ഗോപി വാഗ്ദാനം ചെയ്തിരുന്നു. ആലപ്പുഴക്കല്ലെങ്കിൽ തൃശൂരിനുതന്നെ എയിംസ് വേണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button