ഇറാന്റെ ആക്രമണത്തിൽ രണ്ട് പോർവിമാനങ്ങൾ തകര്‍ന്നതിന്‍റെആഘാതത്തിൽ അമേരിക്ക; എഫ്-15ലെ പൈലറ്റിനായി തിരച്ചിൽ
വാഷിംഗ്ടൺ: ഇറാന്‍റെ എയർ ഡിഫൻസ് സിസ്റ്റം പൂർണമായും തകർന്നുവെന്ന യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം രണ്ട് യുഎസ് പോർവിമാനങ്ങൾ നഷ്ടപ്പെട്ടതിന്‍റെ തിരിച്ചടിയിൽ അമേരിക്ക. മധ്യ ഇറാനിൽ എഫ് 15 ഇ പോർവിമാനവും ഹോർമൂസിൽ എ 10 വാർ തോഗ് വിമാനവുമാണ് ഇറാൻ വെടിവെച്ചിട്ടത്. എഫ് 15 വിമാനത്തിലെ പൈലറ്റിനായി തെരച്ചിൽ തുടരുകയാണെന്നും മറ്റൊരാളെ രക്ഷിച്ചതായും യുഎസ് അറിയിച്ചു.പൈലറ്റിനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ രണ്ട് ഹെലികോപ്റ്ററുകൾക്ക് നേരെ വെടിവെപ്പുണ്ടായെങ്കിലും പൈലറ്റുമാർ സുരക്ഷിതരാണ്. സുഹൃദ്‍രാഷ്ട്രം വഴി അമേരിക്ക 48 മണിക്കൂർ വെടിനിർത്തൽ അഭ്യർഥിച്ചുവെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. ലെബനനിലെ ബെക്ക താഴ്‌വരയിലെ ഒരു പാലം ഇസ്രായേൽ തകർത്തു.വിമാനം തകർന്നത് ഇറാനുമായുള്ള ചർച്ചയെ ബാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ചക്ക് ഇസ്‍ലാമാബാദിലേക്ക് ഇല്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇക്കാര്യം പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നു.





