തലസ്ഥാനത്ത് ത്രികോണ പോരാട്ടം; വോട്ടിംഗ് വർധന, തിരുവനന്തപുരം ആരെ തുണക്കും?

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ ത്രികോണ പോരാട്ടം നടന്ന മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനത്തിൽ ഉണ്ടായ വർധന ആരെ തുണക്കും എന്ന ആകാംക്ഷയിലാണ് മുന്നണികൾ. ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ 80 ശതമാനത്തിനു മുകളിലാണ് പോളിങ്. വട്ടിയൂർക്കാവിലും കാട്ടാക്കടയിലും തിരുവനന്തപുരത്തും വൻ വർധനയാണ് വോട്ടിങ് ശതമാനത്തിൽ ഉണ്ടായത്. അടുത്തകാലത്തെങ്ങും ഉണ്ടാക്കാത്ത കനത്ത പോളിങ് ശതമാനമാണ് തലസ്ഥാന ജില്ലയിൽ ഉണ്ടായത്. കടുത്ത ത്രികോണ പോരാട്ടം നടന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം നിലവിലെ കണക്ക് പ്രകാരം പോളിംഗ് കുതിച്ചുയർന്നു. ഇത് ആരെ തുണയ്ക്കും എന്ന ആശങ്കയിലാണ് മുന്നണികൾ. യുഡിഎഫ് പ്രതീക്ഷിക്കുന്ന കോവളം അരുവിക്കര നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഉണ്ടായ പോളിങ് ശതമാനത്തിലെ വർധനവും നിർണായകമാണ്.ഇത് ഭരണാനുകൂല വികാരമെന്ന് എൽഡിഎഫും വിരുദ്ധ വികാരം എന്ന് യുഡിഎഫും അവകാശപ്പെടുന്നു. കഴിഞ്ഞ തവണ 14 നിയമസഭാ മണ്ഡലങ്ങളിൽ കോവളത്ത് മാത്രമായിരുന്നു യുഡിഎഫ് സാന്നിധ്യം. തലസ്ഥാന ജില്ലയിലെ വോട്ടിംഗ് ശതമാനത്തിലെ വർധനവ് 5 മണ്ഡലങ്ങളിൽ എങ്കിലും ജയിച്ചു കയറാം എന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാമ്പിനുള്ളത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിച്ച നേമം ഉൾപ്പെടെ നാലു മണ്ഡലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ.വട്ടിയൂർക്കാവ് കഴക്കൂട്ടം കാട്ടാക്കട എന്നിവിടങ്ങളിലെ വോട്ടിങ് ശതമാനത്തിലെ വർധനവ് ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നു. 2016 നേക്കാൾ വോട്ടിങ് ശതമാനം ഉയർന്നപ്പോൾ 14ൽ 13 മണ്ഡലങ്ങളാണ് എൽഡിഎഫിനൊപ്പം നിന്നത്. ഇത്തവണത്തെ ശതമാനത്തിലെ വർധനവ് സ്വന്തം കോട്ടകളിൽ വിള്ളൽ ഉണ്ടാക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് എൽ ഡി എഫ്. ഭരണം നിലനിർത്താൻ എൽഡിഎഫിനും ഭരണം പിടിക്കാൻ യുഡിഎഫിനും അക്കൗണ്ട് നിലനിർത്താൻ ബിജെപിക്കും നിർണായകമാണ് തിരുവനന്തപുരം ജില്ലയുടെ ജനവിധി. അപ്പോഴും ആശങ്കയും ആകാംക്ഷയും ഒരുപോലെയുണ്ട് മൂന്ന് മുന്നണികൾക്കും.




