ദീപിക എഴുതുന്ന എല്ലാ കോപ്രായങ്ങളും സഭയുടേതല്ല, പത്രത്തിന് കോൺഗ്രസ് നിലപാട്; വിമർശനം ആവർത്തിച്ച് ഷോൺ ജോർജ്
കോട്ടയം: കത്തോലിക്ക സഭയെ വീണ്ടും കടന്നാക്രമിച്ച് ബിജെപി നേതാക്കളായി പി.സി ജോർജും ഷോൺ ജോർജും. ദീപിക എഴുതുന്ന എല്ലാ കോപ്രായങ്ങളും സഭയുടെതല്ലെന്നാണ് ഷോൺ ജോർജ് പറഞ്ഞത്. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി പി.സി ജോർജും വ്യക്തമാക്കി. എന്നാൽ ഇരുവരുടെയും വിമർശനങ്ങളിൽ അതൃപ്തിയുണ്ടെങ്കിലും തത്കാലം പ്രതികരിക്കേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. അതേസമയം, ഡോണാൾഡ് ട്രംപിനെ ചൂണ്ടി ബിജെപിക്കും പി.സി ജോർജിനും മറുപടിയുമായി ദീപിക രംഗത്തുവന്നു. സഭയ്ക്കും ദീപിക പത്രത്തിനുമെതിരെ ബിജെപി നേതാക്കളായ പി.സി ജോർജും മകൻ ഷോൺ ജോർജും നടത്തിയ പരാമർശങ്ങളിൽ പേരെടുത്തു പറയാതെയാണ് ദീപികയുടെ എഡിറ്റോറിയൽ. ഏകാധിപതിയായ അമേരിക്ക മറ്റുള്ള രാഷ്ട്രങ്ങളുടെ മേൽ നടത്തുന്ന അധിനിവേശം ചൂണ്ടിക്കാട്ടിയാണ് വിമർശനം. എഫ്സിആർഎയെക്കുറിച്ച് മിണ്ടരുതെന്ന ഭീഷണിയുമായി രാഷ്ട്രീയ അവസരവാദികൾ വന്നാൽ അംഗീകരിക്കാനാവില്ല. എല്ലാവർക്കും വേണ്ടിയെന്ന് പറഞ്ഞ് പാസാക്കിയ നിയമങ്ങൾ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ദീപികയും വീക്ഷണവും ഉള്ളടക്കത്തിൽ സമാനമെന്നാണ് ഷോൺ ജോർജിൻ്റെ പ്രതികരണം. പാസാക്കണമെന്ന് വിചാരിച്ചാൽ ഏത് ബില്ലും ബിജെപി പാസാക്കുമെന്നും ഷോൺ പറഞ്ഞു. വിവാദങ്ങൾക്കിടെ പി.സി ജോർജ് പാലാ ബിഷപ്പ് ഹൗസ് സന്ദർശിച്ചു. ബിഷപ്പുമാർ രാഷ്ട്രീയം പറഞ്ഞാൽ പ്രതികരിക്കുമെന്ന് പി.സി ജോർജിന്റെ നിലപാട്. ഇരുവരുടെയും പരാമർശങ്ങളിൽ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ട്. വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന ക്രൈസ്തവ സഭകളെ പ്രകോപിക്കുമെന്നും ബിജെപി വിലയിരുത്തുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ അല്ല ഇരുവരുടെയും പരാമർശങ്ങൾ എന്നാണ് ബിജെപി നിലപാട്. പരാമർശങ്ങൾ അപലപനീയമെന്ന് പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കലും യുഡിഎഫ് സ്ഥാനാർഥി എം.ജെ സെബാസ്റ്റ്യനും അഭിപ്രായപ്പെട്ടു.





