സൈബർ തട്ടിപ്പുകാർക്ക് എട്ടാം ക്ലാസുകാരന്റെ ‘എട്ടിന്റെ പണി’; പത്ത് മണിക്കൂർ നീണ്ട ‘ഡിജിറ്റൽ അറസ്റ്റില്‍ നിന്ന് മാതാപിതാക്കളെ രക്ഷിച്ചതിങ്ങനെ…
ബറേലി: സൈബർ ലോകത്തെ ഏറ്റവും പുതിയ കെണിയായ ‘ഡിജിറ്റൽ അറസ്റ്റിന്റെ’ ഞെട്ടിക്കുന്ന നിരവധി വാര്‍ത്തകള്‍ ദിവസേനെ പുറത്ത് വരുന്നുണ്ട്. പലര്‍ക്കും ഈ സൈബര്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് നഷ്ടമായത്. കൃത്യമായ അന്വേഷണത്തിലൂടെ പല കേസുകളും തെളിയിക്കപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും സൈബര്‍ തട്ടിപ്പ് ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സൈബര്‍ തട്ടിപ്പുസംഘത്തിന്‍റെ കൈയില്‍ നിന്ന് തന്‍റെ മാതാപിതാക്കളെ രക്ഷിച്ച എട്ടാംക്ലാസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ഉത്തർപ്രദേശിലെ ബറേലിയിലെ പ്രേം നഗർ പ്രദേശത്താണ് സംഭവം നടന്നത്. ദമ്പതികളെ പത്ത് മണിക്കൂര്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തെയാണ് പതിമൂന്നുകാരനായ തന്മയ് തന്‍റെ ബുദ്ധികൊണ്ട് തോല്‍പ്പിച്ചത്. അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് അജ്ഞാത നമ്പറിൽ നിന്ന് വിളിച്ചാണ് സൈബർ കുറ്റവാളികൾ വ്യാപാരിയായ സഞ്ജയ് സക്സേനയെയും ഭാര്യയെയും ലക്ഷ്യമിട്ടത്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ പങ്കാളിയാണെന്നും പറഞ്ഞാണ് സൈബർ തട്ടിപ്പ് സംഘം ഇവരെ വിളിക്കുന്നത്.ഫോൺ കട്ട് ചെയ്യാനോ പുറത്തുപോകാനോ പാടില്ലെന്ന് ഭീഷണിപ്പെടുത്തി ദമ്പതികളെ 10 മണിക്കൂറോളം നിരന്തരം നിരീക്ഷണത്തിലാക്കി. അവരുടെ ബാങ്ക് വിവരങ്ങൾ പോലും തട്ടിപ്പുകാർ ഇതിനിടെ കൈക്കലാക്കി.വീഡിയോ കോളിനിടെ വ്യാജ അറസ്റ്റ് വാറണ്ടും പ്രദര്‍ശിച്ചു.രാത്രി വൈകിയാണ് ഇവരുടെ മകനായ തന്മയ് വീട്ടിൽ എന്തോ അസ്വാഭാവികത നടക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നത്. മാതാപിതാക്കൾ ഭയന്ന് പോയതിനാൽ അവരോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് കണ്ട തന്മയ്, ഉടൻ തന്നെ അവരുടെ ഫോൺ വാങ്ങി ഫ്ലൈറ്റ് മോഡ് ഓൺ ചെയ്തു. ഈ ഒറ്റ നീക്കത്തോടെ തട്ടിപ്പുകാർക്ക് ദമ്പതികളുമായുള്ള ബന്ധം നഷ്ടമായി. ആ ഇടവേളയിൽ മാതാപിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും ഭയത്തിൽ നിന്ന് മോചിപ്പിക്കാനും തന്മയ്ക്ക് കഴിഞ്ഞു.പിറ്റേന്ന് രാവിലെ കുടുംബം പൊലീസിൽ പരാതി നൽകി.ഫോൺ വീണ്ടും ഓൺ ആക്കിയപ്പോൾ തട്ടിപ്പുകാർ വീണ്ടും വീട്ടുകാരെ കണക്റ്റ് ചെയ്യാൻ ശ്രമിച്ചു, പക്ഷേ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ആ ഫോണ്‍ കോളിന് മറുപടി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൗരന്മാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നതായും പൊലീസ് അറിയിച്ചു.. ഡിജിറ്റൽ അറസ്റ്റ് അല്ലെങ്കിൽ ഭീഷണികൾ ഉൾപ്പെടുന്ന ഏതൊരു കോളും ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും സമ്മർദ്ദത്തിന് വഴങ്ങി സാമ്പത്തിക വിവരങ്ങൾ ഒന്നും പങ്കുവയ്ക്കരുതെന്നും എസ്പി സിറ്റി മനുഷ് പരീഖിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, മാതാപിതാക്കളുടെ പണം നഷ്ടപ്പെടാതെ സൂക്ഷിച്ച എട്ടാം ക്ലാസുകാരന്‍റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പൊലീസ് അഭിനന്ദിക്കുകയും ചെയ്തു. സാങ്കേതിക വിദ്യയെക്കാൾ വലുത് ജാഗ്രതയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് പൊലീസ് പറയുന്നു.





