യു.എ.ഇയെ ലക്ഷ്യമാക്കി ആക്രമണം; ഇന്ന് തടഞ്ഞത് നാല് മിസൈലുകളും 25 ഡ്രോണുകളും
ദുബൈ: യു.എ.ഇയുടെ വ്യോമപ്രതിരോധ സംവിധാനം ഞായറാഴ്ച നാല് ബാലിസ്റ്റിക് മിസൈലുകളും 25 ഡ്രോണുകളും വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതിനകം ആകെ 345 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂസ് മിസൈലുകൾ, 1,773 ഡ്രോണുകൾ എന്നിവ യു.എ.ഇ തടഞ്ഞിട്ടുണ്ട്. അതേസമയം രാജ്യത്ത് അപകടകരമായ സംഭവങ്ങളൊന്നും കഴിഞ്ഞ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതുതായി ആർക്കും പരിക്കേറ്റിട്ടുമില്ല. ഇതിനിടെ, ഷാർജ തീരത്ത് നിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലത്തിൽ ഒരു കപ്പലിന് സമീപം വ്യോമപ്രതിരോധത്തിന്റെ ചീളുകൾ പതിച്ചതിനെ തുടർന്ന് ചെറിയ സ്ഫോടനം ഉണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലിന്റെ പേര് വ്യക്തമാക്കിയിട്ടില്ല. അതേസമയം കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ആക്രമണങ്ങളെ തുടർന്ന് ഇതിനകം രാജ്യത്ത് മരിച്ചത് എട്ടുപേരാണ്. അതോടൊപ്പം ആകെ 160 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്ത്യക്കാരടക്കം പരിക്കേറ്റവരുടെ മിക്കവരും ചികിൽസ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ഏത് ഭീഷണിയെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും കാത്തുസൂക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.





