കത്തോലിക്കാ സഭാവോട്ട്: എൻ.ഡി.എ ആശങ്കയിൽയു.ഡി.എഫിന് കരുത്ത്, എൽ.ഡി.എഫിന്റെ ഭരണത്തുടർച്ച സ്വപ്നങ്ങളിൽ കരിനിഴൽ
കോട്ടയം: പ്രതീക്ഷിച്ച കത്തോലിക്ക സഭ വോട്ടുകൾ കൈവിട്ടോ എന്ന എൻ.ഡി.എ ആശങ്ക യു.ഡി.എഫിന് പ്രതീക്ഷയും എൽ.ഡി.എഫിന്റെ ഭരണത്തുടർച്ച സ്വപ്നങ്ങളിൽ കരിനിഴലുമാകുന്നു. സഭാവോട്ടുകൾ കിട്ടിയില്ലെന്നു സമ്മതിക്കുന്നതാണ് മുതിർന്ന ബി.ജെ.പി നേതാക്കളും എൻ.ഡി.എ സ്ഥാനാർഥികളുമായ പി.സി. ജോർജ്, മകൻ ഷോൺ ജോർജ് എന്നിവരുടെ പ്രതികരണം. കാഞ്ഞിരപ്പള്ളി ബിഷപ്പ് യു.ഡി.എഫിന് വോട്ട് ചെയ്യാൻ മഠങ്ങളിൽ വിളിച്ചുപറഞ്ഞെന്നുകൂടി ജോർജ് ആരോപിച്ചതോടെ ക്രിസ്ത്യൻ വോട്ടുകൾ എങ്ങോട്ടാണു ചാഞ്ഞതെന്നു വ്യക്തമാവുകയാണ്. ബി.ജെ.പി വോട്ടുകൾക്കൊപ്പം ക്രിസ്ത്യൻ വോട്ടുകളും ചേരുന്നതോടെ വിജയിക്കാമെന്നായിരുന്നു ജോർജിന്റെയും ഷോണിന്റെയും പ്രതീക്ഷ. മുസ്ലിം സമുദായത്തിന് നല്ല വോട്ട് ബാങ്കുള്ള പൂഞ്ഞാറിൽ അവരുടെ വോട്ടുകളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ പിന്തുണയും സമാഹരിച്ചാണ് 2016ൽ പി.സി. ജോർജ് ഒറ്റക്ക് മത്സരിച്ചു ജയിച്ചത്. എന്നാൽ, വിദ്വേഷ പരാമർശങ്ങളും നിലപാടുകളും മുസ്ലിംവോട്ട് ചോർത്തിയതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 16,817 വോട്ടിനു ജോർജ് പരാജയപ്പെട്ടു. ശേഷിച്ച വോട്ടുബാങ്കായ ക്രിസ്ത്യൻ വിഭാഗത്തിൽ ജോർജ്തന്നെ പറഞ്ഞതുപോലെ മെത്രാന്മാരുടെ ഇടപെടലുണ്ടായെങ്കിൽ ഇത്തവണ മുന്നണി ബാനർ ഉണ്ടെങ്കിലും മൂന്നാംസ്ഥാനത്തേ നിലയുറപ്പിക്കാൻ കഴിയൂ എന്നു വ്യക്തം. പാലായിൽ ക്രിസ്ത്യൻ വോട്ടുകളായിരുന്നു ഷോണിന്റെ പ്രധാന ഉന്നം. മാസങ്ങൾക്കു മുമ്പേ സഭാസ്ഥാപനങ്ങളും കോൺവെന്റുകളും കയറിയിറങ്ങി വളർത്തിയെടുത്ത ബന്ധങ്ങൾ വോട്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. 2016ൽ മണ്ഡലത്തിൽ നേടിയ 24,821 വോട്ടിനൊപ്പം ക്രിസ്ത്യൻ സ്വാധീനവും മോദിപ്രഭാവവും കൂടി ചേരുമ്പോൾ 55,000ത്തിനു മേൽ വോട്ട് ലഭിക്കുമെന്നും ത്രികോണപ്പോരിൽ ജയിക്കാൻ ഇതു മതിയാവുമെന്നുമാണ് ഷോൺ വിശ്വസിച്ചത്. വെള്ളിയാഴ്ചയും 55000ത്തിന്റെ കണക്ക് ആവർത്തിച്ചെങ്കിലും വാസ്തവത്തിൽ പ്രതീക്ഷിച്ചപോലെ നടന്നിട്ടുണ്ടെങ്കിൽ അദ്ദേഹം സഭക്കെതിരെ ഇത്ര രൂക്ഷഭാഷയിൽ പ്രതികരിക്കില്ലായിരുന്നു. എൻ.ഡി.എ ആശങ്കപ്പെടുന്നതു പോലെ ബിഷപ്പുമാരുടെ ഇടപെടലും സഭാവോട്ടുകളുടെ ഒഴുക്കും സംഭവിച്ചിട്ടുണ്ടെങ്കിൽ പാലായിലും പൂഞ്ഞാറിലും മാത്രമല്ല, സംസ്ഥാന വ്യാപകമായി യു.ഡി.എഫിന് വലിയ പ്രതീക്ഷക്ക് വകയുണ്ട്. പ്രചാരണത്തിന്റെ പാതിഘട്ടത്തിൽ വന്ന എഫ്.സി.ആർ.എ നിയമഭേദഗതി നീക്കം ബി.ജെ.പിയിലേക്ക് ആടിനിന്ന സഭാവോട്ടുകളെപ്പോലും വഴിമാറ്റിയാൽ ഫോട്ടോഫിനിഷ് പ്രതീക്ഷിച്ച സീറ്റുകൾപോലും യു.ഡി.എഫ് പോക്കറ്റിലായേക്കും. പരമ്പരാഗത വോട്ടുബാങ്കായ ക്രിസ്ത്യൻ, മുസ്ലിം വോട്ടുകളിലുണ്ടായ ചോർച്ചയാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനു കനത്ത തിരിച്ചടിയാവുകയും എൽ.ഡി.എഫിനു കരുത്താവുകയും ചെയ്തത്. യു.ഡി.എഫ് പക്ഷത്തേക്ക് മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം നടക്കുന്നതായി മുമ്പേ സൂചന ശക്തമായിരുന്നു.





