ആൾത്താമസമില്ലാത്ത വീടിന് 1.99 കോടി രൂപയുടെ വൈദ്യുതി ബിൽ; ഞെട്ടിത്തരിച്ച് ഉപഭോക്താവ്, ചർച്ചയാക്കി സോഷ്യൽ മീഡിയ
അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ സമർലക്കോട്ടയിൽ നിന്നും ഒരു ഉപഭോക്താവിന് ലഭിച്ച വൈദ്യുതി ബില്ലാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും ഏകദേശം 1.99 കോടി രൂപയുടെ വൈദ്യുതി ബില്ലാണ് ലഭിച്ചത്. സമർലക്കോട്ട ജില്ലയിലെ ടിഡ്കോ കോളനിയിലെ ദാസരി ദുർഗയ്ക്കാണ് ഭീമമായ വൈദ്യുതി ബിൽ ലഭിച്ചത്. ഒഴിഞ്ഞ വീടിന് ഭീമമായ വൈദ്യുതി ബിൽ ലഭിച്ചതായി പരാതി ഉയർന്നതോടെ നാട്ടുകാരും അമ്പരന്നു. ഓൺലൈനായാണ് ഇവർക്ക് വൈദ്യുതി തുക സംബന്ധിച്ച അറിയിപ്പ് കിട്ടിയത്. ഉടൻതന്നെ അടുത്തുള്ള വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് ഓടിയെത്തി. പരാതി ലഭിച്ചതിനെത്തുടർന്ന് ആന്ധ്രാപ്രദേശ് ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (ഇപിഡിസിഎൽ) അധികൃതർ സ്ഥലത്തെത്തി. പരിശോധനയും പൂർത്തിയാക്കി. പുതിയ വൈദ്യുതി മീറ്റർ സ്ഥാപിക്കുന്ന സമയത്തുണ്ടായ സാങ്കേതിക തകരാർ മൂലമാണ് ഇത് സംഭവിച്ചതെന്ന് ഇപിഡിസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ മുമ്പത്തെ ബിൽ റദ്ദാക്കി പുതിയ ബിൽ അയച്ചു. പുതിയ ബില്ലായി വെറും 147 രൂപ മാത്രമേ അടയ്ക്കേണ്ടി വന്നുള്ളൂ. എന്നാൽ, സംഭവം വളരെ പെട്ടെന്ന് വാർത്തയാവുകയും ബില്ലിൻ്റെ ചിത്രം ഉൾപ്പെടെ പ്രചരിക്കുകയും ചെയ്തു.





